തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി സിഐ പിആര്‍ സുനുവിന് സസ്‌പെന്‍ഷന്‍
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലെ സി.ഐയുമായ പി.ആർ. സുനുവിന് സസ്പെൻഷൻ. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച രാവിലെ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ എത്തി സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശിച്ചു. തുടർന്ന് സുനു പത്തുദിവസത്തേക്ക് അവധി അപേക്ഷ നൽകി. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ സുനുവിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നാം പ്രതിയാണ് പി.ആർ. സുനു. പോലീസ് കോഴിക്കോട്ടെത്തി കസ്റ്റഡിയിലെടുത്ത സുനുവിനെ ചോദ്യം ചെയ്യലിനുശേഷം വിട്ടയക്കുകയായിരുന്നു. പത്തുപേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചുപേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാൾ. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.
തൃക്കാക്കര കേസിൽ സുനു സംശയ നിഴലിലാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂർ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ സുനു റിമാൻഡിൽ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനൽ കേസുകൾ കോടതിയുടെയും പരിഗണനയിലാണ്. ക്രിമിനൽ കേസിൽ പ്രതിയായാലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ ഇത് ഉപയോഗിച്ചാണ് സുനു പൊലീസിൽ തുടരുന്നത്.
എന്നാൽ വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ നേരത്തെ അവസാനിപ്പിച്ച നടപടികൾ പുനഃപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപ്പാറ്റ്മെൻറൽ ഇൻക്വറി പണിഷ്മെൻ്റ് ആൻ്റ് അപ്പീൽ റൂൾസ് 36 (എ) പ്രകാരമാണ് പുനഃപരിശോധന. പൊലീസ് പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളിൽ പുനഃപരിശോധനാധികാരം സർക്കാരിനാണ്. അതുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയോട് പുനഃപരിശോധനക്ക് റിപ്പോർട്ട് നൽകിയത്. പുനഃപരിശോധയിൽ സുനുവിൻറെ പ്രവർത്തനം തൃപ്തിമല്ലെങ്കിൽ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല.