'പിന്തുണയുള്ള ആളാവണം മത്സരിക്കേണ്ടത്, യോഗ്യനായ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചു' - പി രാജീവ്
കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോജിച്ചതും മികച്ചതുമായ സ്ഥാനാർഥിയെയാണ് പാർട്ടി തിരഞ്ഞെടുത്തതെന്ന് പി രാജീവ് വ്യക്തമാക്കി.
ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ വ്യക്തിയാണ് ഡോ. ജോ ജോസഫ്. യുവത്വത്തെ പ്രതിനിധീകരിക്കുന്ന ആളാണ്. ഇതിന് പുറമേ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ നേതാവാണെന്നും പി രാജീവ് ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു.

ഇടതുപക്ഷ രാഷ്ട്രീയവുമായി എക്കാലത്തും അദ്ദേഹം സഹകരിക്കുന്നുണ്ട്. പാർട്ടിയുടെ ഭാഗമായി പ്രൊഫഷണലുകൾ കൂടുതൽ വരികയാണ്. ഡോക്ടർമാർ, എഞ്ചിനീർയർമാർ, അഭിഭാഷകർ, ചാർട്ടേർഡ് അക്കൗണ്ടന്റ്, ശാസ്ത്രജ്ഞമാർ തുടങ്ങിയ വിഭാഗത്തിലുള്ള എല്ലാവരും സി പി എമ്മിന്റെ ഭാഗമാവുകയാണ്. മുഴുവൻ സമയം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന പ്രവർത്തകരും സി പി എമ്മിനൊപ്പം ഉണ്ട്. വികസന രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലേക്ക് എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയാണ് മത്സരിക്കേണ്ടത്.
സമൂഹത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തി കൂടിയാണ് ജോസഫ്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ജോസ് ചാക്കോ പെരിയപ്പുറത്തോടൊപ്പം ചെയ്തയാളാണ് ഡോ. ജോ ജോസഫ്. ഇത് സമൂഹത്തിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. സാമൂഹിക പ്രവർത്തകനായ ഇദ്ദേഹത്തിന്റെ 'ഹൃദയപൂർവം ഡോക്ടർ' എന്ന പുസ്‌തകം ഏറെ പ്രസിദ്ധിയാർജിച്ചു. കേരളത്തെ സാരമായി ബാധിച്ച മഹാമാരിയിലും പ്രളയത്തിലും മാതൃകാ പ്രവർത്തനങ്ങൾ കാണിച്ച് അദ്ദേഹം ഓരോ പ്രവർത്തകനും മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായാണ് ഡോ. ജോ ജോസഫ് മത്സരിക്കുക. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആയിരുന്നു വാർത്താ സമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കോതമംഗലം സ്വദേശിയായ ഇദ്ദേഹം ലി സി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ ആണ്. സി പി എം പാർട്ടി ചിഹ്നത്തിലാണ് തൃക്കാക്കരയിൽ ഇദ്ദേഹം ജനവിധി തേടുക.
അതേസമയം, ഇടതുപക്ഷ മുന്നണി തൃക്കാക്കരയിൽ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടതുപക്ഷ മുന്നണി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മുത്ത് പോലത്തെ സ്ഥാനാർത്ഥി' എന്നാണ് ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്.
എന്നാൽ, ഏറെ ദിവസത്തെ ആശങ്കകൾക്ക് വിരാമം ഇട്ടാണ് ജോ ജോസഫിലേക്ക് ഇപ്പോൾ സി പി എം എത്തി നിൽക്കുന്നത്. സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ വന്നിരുന്നു. പക്ഷെ, തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു ഇന്നലെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്. പാർട്ടി തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications