ബിജെപിയുടെ പരിപാടിക്ക് എന്തിന് ബിഡിജെഎസ് പങ്കെടുക്കണം? ജനരക്ഷാ യാത്രയിൽ ആരും പങ്കെടുക്കില്ല!
കൊച്ചി: എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുന്നെന്ന സൂചനയുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎയുടെ പരിപാടിയായല്ല ജനരക്ഷാ യാത്ര നടത്തുന്നതെന്നും ബിജെപി സ്വന്തം നിലയ്ക്ക് നടത്തുന്നതാണെന്നും സഹകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ കേരല എൻഡിഎ ഘടകത്തിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വരികയാണ്.
ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്തുവരുമെന്ന വാര്‍ത്തകള്‍ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ഭിന്നത മറച്ചുവെയ്ക്കാതെയുള്ള തുഷാറിന്റെ പ്രതികരണം. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്‍ഡിഎ വിടുന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ ഡി എ മുന്നണിയില്‍ നിന്നും കാര്യമായ പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ബിഡിജെഎസ് തീരുമാനിച്ചതായും സൂചനകളുണ്ട്.

അത് വ്യക്തിപരമായ അഭിപ്രായം
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലായെന്നും മനസ്സുകൊണ്ട് ഇടതുപക്ഷത്തിനൊപ്പമാണെന്നുമുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എല്ലാം പ്രതീക്ഷകൾ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയതും എന്‍ഡിഎയുടെ സഖ്യകക്ഷിയാകുന്നതും. യുഡിഎഫിനേയും എല്‍ഡിഎഫിനേയും ഒരുപോലെ പിണക്കിയാണ് വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിച്ചതും എന്‍ഡിഎയ്ക്ക് ഒപ്പം പോയതും. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായി ബിഡിജെഎസ് മാറും എന്നായിരുന്നു വെള്ളാപ്പള്ളിയുടേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേയും പ്രതീക്ഷകള്‍.

എല്ലാം തകർന്ന് തരിപ്പണമായി
ബിജെപിയും അതേ പ്രതീക്ഷയോടെയാണ് ബിഡിജെഎസിനെ സ്വീകരിച്ചത്. എന്നാല്‍ ബിജെപി പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞില്ല എന്നു മാത്രമല്ല മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കനത്ത തോല്‍വി ഏറ്റു വാങ്ങുകയും ചെയ്തു.

ബിജെപിയുമായുള്ള സഹകരണം
ബിജെപിയുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരും ജനരക്ഷാ യാത്രയില്‍ പങ്കെടുക്കരുത് എന്നും ബിഡിജെഎസ് കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പരസ്യ പ്രതികരണം
ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍ രൂപം നല്‍കിയ ബിഡിജെഎസ് ഇപ്പോള്‍ പറഞ്ഞ ഒരു വാക്കും പാലിക്കാത്ത ബിജെപിയോടുള്ള വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇടതുമുന്നണിയിൽ ചേരും?
എന്‍ഡിഎ മുന്നണിയില്‍ നിന്നും കാര്യമായ പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ബിഡിജെഎസ് തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

പ്രഖ്യാപനം ഉറപ്പ് ലഭിച്ചാലുടൻ
ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മുഖ്യമന്ത്രിയും, വെള്ളാപ്പള്ളി നടേശനുമായി കഴിഞ്ഞ ദിവസം നടന്നെന്നും റിപ്പോഷഥർട്ടു
കൾ പുറത്തു വരുന്നു. ഇടതുമുന്നണിയില്‍ നിന്ന് ഉറപ്പ് ലഭിച്ചാലുടന്‍ ബിഡിജെഎസിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ബിജെപി അവഗണിച്ചു
ഇടതുമുന്നണിയെ വെല്ലുവിളിച്ചുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി ഡി ജെ എസ് രൂപം കൊണ്ടത്. പക്ഷേ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കുവാന്‍ ബി ഡി ജെ എസ് -ന് കഴിഞ്ഞില്ല. ബിഡിജെഎസിന്റെ അവകാശവാദം പൊള്ളയാണെന്ന് മനസ്സിലാക്കിയ അമിത്ഷായടക്കമുള്ള ബി ജെ പി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വെള്ളാപ്പള്ളിയെയും, ബിഡിജെ എസിനെയും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ദില്ലിക്ക് വണ്ടി കയറിയത് മിച്ചം
എന്തെങ്കിലും സ്ഥാനം ബിഡ ജെ എസിന് കിട്ടുവാനായി പല തവണ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ദില്ലിക്ക് വണ്ടികയറിയെങ്കിലും ഒരു സ്ഥാനവും നല്‍കുവാന്‍ ബി ജെ പി നേതൃത്വം തയ്യാറായില്ല. പല തവണ വെള്ളാപ്പള്ളി പ്രതിഷേധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വി മുരളീധരന്‍ ഒഴികെയുള്ള സംസ്ഥാന ബിജെപി നേതാക്കന്‍മാര്‍ക്കൊന്നും ബി ഡി ജെ എസ് നോട് യാതൊരു താല്പര്യമില്ലെന്നതും ശ്രദ്ധേയമാണ്.

പിണറായിയുമായുള്ള തർക്കം
വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു ബിഡിജെ എസിന് തടസ്സമായി നിലനിന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലൂടെ ഇരുവരുടെയും ഇടയിലുള്ള പിണക്കം തീര്‍ന്നതായാണ് സൂചന.












Click it and Unblock the Notifications