തൃപ്തി ദേശായി ശബരിമലയിലേക്ക്! മല ചവിട്ടാതെ തിരികെ പോകില്ല! ഒപ്പം ആറംഗ യുവതീ സംഘം
മുംബൈ: യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുളള വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്തത് കൊണ്ട് തന്നെ, മണ്ഡല മകരവിളക്ക് കാലത്തും സന്നിധാനം കലുഷിതമാകും എന്ന ആശങ്ക ബലപ്പെടുകയാണ്. ഒരു വശത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ മറുവശത്ത് ബിജെപി അടക്കമുളളവര്‍ യുവതികള്‍ കയറുന്നത് എന്ത് വില കൊടുത്തും തടയും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുന്നു. തൃപ്തി ദേശായിയെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിട്ടുളളതാണ്. സുരക്ഷ തേടി തൃപ്തി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
തൃപ്തി ശബരിമലയിലേക്ക്
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്. 16നും 20നും ഇടയില്‍ മല ചവിട്ടും എന്നായിരുന്നു പ്രഖ്യാപനം. മണ്ഡല മകര വിളക്ക് ആഘോഷങ്ങള്‍ക്കായി നട തുറക്കുന്ന ശനിയാഴ്ച തന്നെ ശബരിമലയിലെത്തും എന്നാണിപ്പോള്‍ തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. തനിച്ചാവില്ല തൃപ്തി ദേശായി എത്തുന്നത്.
സുരക്ഷ തേടി കത്ത്
ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി മറ്റ് ആറ് വനിതകള്‍ക്കൊപ്പമാണ് ശബരിമലയില്‍ എത്തുക. വന്നാല്‍ മല ചവിട്ടാതെ തിരിച്ച് പോകില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ക്ക് തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്.
ചെലവ് സർക്കാർ വഹിക്കണം
പതിനേഴാം തിയ്യതി രാവിലെ താന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി പറയുന്നു. ശബരിമലയിലേക്ക് വരുന്ന തന്റെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം വേണമെന്നും കത്തില്‍ പറയുന്നു.
ഭീഷണികൾ തുടരുന്നു
കോട്ടയത്ത് എത്തിയാല്‍ താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, സുരക്ഷ എന്നിവയും തൃപ്തി ദേശായി ആവശ്യപ്പെടുന്നു. ശബരിമലയിലെത്തും എന്ന് പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് നേരെ വലിയ ഭീഷണികളാണ് ഉയരുന്നതെന്ന് തൃപ്തി ദേശായി പറയുന്നു. സോഷ്യല്‍ മീഡിയ വഴി മൂവായിരത്തോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തൃപ്തി ദേശായി വെളിപ്പെടുത്തുന്നു.
മല ചവിട്ടാതെ മടങ്ങില്ല
ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ആണ് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നത് എന്നാണ് തൃപ്തി ദേശായി പറയുന്നത്. ശബരിമല സന്ദര്‍ശിക്കാതെ മടങ്ങിപ്പോകേണ്ടതില്ല എന്നാണ് തൃപ്തി ദേശായിയുടെ തീരുമാനം. താന്‍ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല എന്ന് തൃപ്തി ദേശായി വ്യക്തമാക്കുന്നു.
സർക്കാരിന് തലവേദന
ശബരിമലയില്‍ പോകാന്‍ കഴിയുന്നത് വരെ കേരളത്തില്‍ തുടരാനാണ് തീരുമാനം എന്നും തൃപ്തി ദേശായി വ്യക്തമാക്കുന്നു. സുപ്രീം കോടതി വിധിയുടെ മറവില്‍ സംഘപരിവാര്‍ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ മറുവശത്ത് സമവായത്തിന് ശ്രമിക്കുന്ന സര്‍ക്കാരിന് വലിയ തലവേദനയായി മാറും തൃപ്തി ദേശായിയുടെ വരവെന്നുറപ്പാണ്. തൃപ്തിയെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ അടക്കം നേരത്തെ പ്രഖ്യാപിച്ചിട്ടുളളതാണ്.
കത്ത് കിട്ടിയില്ല
നേരത്തെ സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാലി അലി ദര്‍ഗ, ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രം, ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പം കയറി ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട് തൃപ്തി ദേശായി. തൃപ്തിയെ പോലുളള ഫെമിനിസ്്റ്റുകള്‍ തങ്ങളുടെ നെഞ്ചില്‍ ചവിട്ടിയേ മല കയറൂ എന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം. അതേസമയം തൃപ്തിയുടെ കത്ത് ലഭിച്ചിട്ടില്ലെന്നും പോലീസിന് കത്ത് നല്‍കിയോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.