'വഞ്ചകാ, സംസ്ഥാന ദ്രോഹി.. ഇത് ബിജെപിയുടെ ചെലവിൽ വേണ്ടായിരുന്നു'; ഒ രാജഗോപാലിന് ട്രോൾ പൂരം
തിരുവനന്തപുരം; കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും. ബിജെപി എംഎൽയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാജഗോപാലിന്റെ പേജിന് താഴെ നിറയെ കമന്റുകൾ. ട്രോളുകളാണ് ഇവയിൽ ഏറെയും.ചിലത് ഇങ്ങനെ

നിഷ്പക്ഷ സമീപനം കാണിക്കാനായിരുന്നെങ്കില്‍ തനിക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. 'സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാൽ മുറിക്കണം.താങ്കൾ കുറെക്കാലമായി ഒറ്റുകാരന്റെ പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അത് bjp യുടെ ചെലവിൽ വേണ്ട.ഉളുപ്പുണ്ടേൽ സ്ഥാനം ഒഴിഞ്ഞ് അന്തസ്സുകാണിക്കൂ...ഇല്ലേൽ നിങ്ങളുടെ വിജയത്തിനുവേണ്ടി വിയർപ്പൊഴുക്കിയ പ്രവർത്തകരോട് കാണിക്കുന്ന ആത്മവഞ്ചനയായിരിക്കും' എന്നായിരുന്നു മറ്റൊരു കമന്റ്.
രാജ്യദ്രോഹികളായ കർഷകർക്കൊപ്പം ചേർന്ന് മോദിജിക്കെതിരെ പ്രവർത്തിച്ച ഈ കമ്മി ചാരനെ ഇനിയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കണോ..? എന്നാണ് വേറൊരാൾ കുറിച്ചിരിക്കുന്നത്.
രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. അതേസമയം രാജഗോപാലിന്റെ നടപടിയെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ബിജെപി നേതാക്കൾ പ്രതികരിച്ചത്. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. അങ്ങനെ ഒരു സംഭവം നടന്നിട്ടുണഅടെങ്കിൽ തന്നെ കാരണം അറിയില്ലെന്നും കാർഷിക ഭേദഗതി നിയമത്തിൽ കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും മന്ത്രി വി മുരളീധരനും പ്രതികരിച്ചു.












Click it and Unblock the Notifications