ദുബായില്‍ കേസില്ലെന്ന് കോടതി, തീര്‍പ്പാക്കിയെന്ന് ബിനോയ്, സാമ്പത്തികതട്ടിപ്പ് കേസിലെ സത്യാവസ്ഥ എന്ത്
ബിനോയിക്കെതിരെയോ പിതാവ് കോടിയേരി ബാലകൃഷ്ണനെതിരെയോ ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് രാഹുല്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്
Recommended Video
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ ദുബായ് കോടതിയുടെയും പോലീസിന്റെയും ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ചില പരാമര്‍ശങ്ങളും ബിനോയുടെ ചില പരാമര്‍ശങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ പൊരുത്തപ്പെടാതെ കിടക്കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്.
ദുബായ് കോടതിയുടെ രേഖയില്‍ ഇന്നേവരെ ഈ വ്യക്തിക്കെതിരായോ ഈ വ്യക്തിയോ ദുബായിലെ കോടതികളില്‍ കേസൊന്നും ഫല്‍ ചെയ്തിട്ടില്ല എന്നാണ്. ദുബായ് പോലീസ് പറഞ്ഞിരിക്കുന്നത് ബിനോയിക്കെതിരെ ക്രിമിനല്‍ കേസൊന്നും നിലവില്ലെന്നാണ്. പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബിനോയിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്ത തനിക്കെതിരെ കേസുണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.
ആര്‍ക്കാണ് തെറ്റിയത്
കോടതിയുടെ രേഖകളില്‍ കേസില്ലെങ്കില്‍ ബിനോയ് നാട്ടിലേക്ക് കടന്നത് എന്തിനാണെന്ന സംശയം ബാക്കിയാണ്. കേസുണ്ടായിരുന്നെന്നും 60000 ദിര്‍ഹം പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കഴിഞ്ഞ ദിവസം ബിനോയ് പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെ ബിനോയിക്കെതിരെയോ ബിനോയി നല്‍കിയതോ ആയ കേസൊന്നുമില്ലെന്ന് കോടതിയുടെ സാക്ഷ്യപത്രത്തിലുണ്ട്. ഇങ്ങനെയൈങ്കില്‍ ആര്‍ക്കാണ് തെറ്റിയത്. കോടതിക്കോ പോലീസിനോ അല്ലെങ്കില്‍ ബിനോയിക്കോ. ഇക്കാര്യം അേേദ്ദഹം വിശദീകരിക്കേണ്ടി വരും.
പരാതിക്കാരനും തിരുത്തി
ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ കൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം തിരുത്തി. ബിനോയിക്കെതിരെയോ പിതാവ് കോടിയേരി ബാലകൃഷ്ണനെതിരെയോ ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് രാഹുല്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ബിനോയ് കോടിയേരിയുമായും വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തുമായും യാതൊരു വിധ ബിസിനസ് പങ്കാളത്തവുമില്ല. എന്നാല്‍ ഇവര്‍ക്ക് വായ്പ ലഭിക്കുവാന്‍ വേണ്ടി സഹായിച്ചിട്ടുണ്ട്. ഇതില്‍ ശ്രീജിത്ത് പണം തിരിച്ച് ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയതാണ് കേസ് കൊടുക്കാന്‍ കാരണം. ബിനോയിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഇപ്പോഴും നല്ല സുഹൃത്താണെന്നും രാഹുല്‍ പറയുന്നു.
ആരോപണം ഇങ്ങനെ
ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെയുള്ള ആരോപണം. ഓഡി കാര്‍ വാങ്ങാനായി 50 ലക്ഷത്തിലധികം രൂപ വായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏഴുകോടിയിലധികം രൂപയും വായ്പ വാങ്ങിയെന്നാണ് ആരോപണം. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണില്‍ തിരിച്ച് നല്‍കാമെന്നായിരുന്നു ഉറപ്പ്. ഇതിനിടെ കാര്‍ വായ്പയുടെ തിരിച്ചടവും നിര്‍ത്തിയതോടെ മൊത്തം 13 കോടിയോളം രൂപയാണ് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്.
മാധ്യമങ്ങളെ വിമര്‍ശിച്ച് ബിനീഷ്
സാമ്പത്തിക തട്ടിപ്പ് കേസിലെ കോലാഹലങ്ങള്‍ അവസാനിച്ചെന്ന രീതിയിലാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പ്രതികരിച്ചത്. മാധ്യമങ്ങളെ അദ്ദേഹത്തിന്റെ കുറിപ്പില്‍ വിമര്‍ശിക്കുകയും ചെയ്തു. കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത് എന്നാണ് ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ആരോപണങ്ങളില്‍ ഒന്നുപോലും വാസ്തവമില്ല. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് തെളിയിക്കട്ടെ. രാഷ്ട്രീയപ്രവര്‍ത്തകന്റെ മകനായത് കൊണ്ടാണ് ഈ വേട്ടയാടലുകളെന്നും മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിനീഷ് ആരോപിക്കുന്നുണ്ട്.
പാര്‍ട്ടി ഒത്തുതീര്‍ത്തതോ
ആരോപണത്തെ തുടക്കം മുതല്‍ ന്യായീകരിക്കാനാണ് സിപിഎം ശ്രമിച്ചത്. രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായിട്ടാണ് കേസെന്നും പാര്‍ട്ടി പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തില്‍ വരെ ചര്‍ച്ചയായതിനാല്‍ ഒത്തുതീര്‍പ്പിന് സിപിഎം വഴങ്ങിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപണത്തെ കുറിച്ച് ഒരന്വേഷണത്തിനും തയ്യാറല്ലെന്ന് പറഞ്ഞത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. രാഹുല്‍ കൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം നേതാക്കള്‍ മധ്യസ്ഥ വഹിച്ചതായും സൂചനയുണ്ട്.