കണ്ടുപഠിക്കണം ഈ റിപ്പോർട്ടറെ... തോമസ് ചാണ്ടിയുടെ നട്ടെല്ലൊടിച്ച പഴയ എസ്എഫ്‌ഐക്കാരൻ
Recommended Video
ആലപ്പുഴ: അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നത് മലയാള ടെലിവിഷന്‍ ലോകത്ത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. ഏഷ്യാനെറ്റിന്റെ തുടക്കം മുതലേ(മലയാളത്തിലെ സ്വകാര്യ ചാനലുകളുടെ തുടക്കം) കെ അജിത്തിനെ പോലുള്ള പല മാധ്യമ പ്രവര്‍ത്തകും ഞെട്ടിപ്പിക്കുന്ന അന്വേഷണാത്മക വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു വാര്‍ത്തയ്ക്ക് പിറകേ ഇത്രയധികം അന്വേഷണങ്ങള്‍ നടത്തിയ ഒരു മാധ്യമ പ്രവര്‍ത്തര്‍ അധികം ഉണ്ടാവില്ല.
അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...
അതാണ് ഏഷ്യാനെറ്റ് ന്യൂസിലെ ടിവി പ്രസാദ്. ഉടുമ്പിനെ പോലെ, പിടിച്ച പിടി വിടാതെ തോമസ് ചാണ്ടിയുടെ അഴിമതികളും ക്രമക്കേടുകളും പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകന്‍. തോമസ് ചാണ്ടിയെ പോലെ ഉള്ള ഒരു ശതകോടീശ്വരന്റെ ഒരു പ്രലോഭനത്തിലും ഭീഷണിയിലും വീഴാതെ പ്രസാദ് നടത്തി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ കേരള മാധ്യമ ചരിത്രത്തില്‍ രേഖപ്പെടുത്തും എന്ന് ഉറപ്പാണ്.
നാണം കെടുത്തി, നാണംകെട്ട് ഒടുവില്‍ ചാണ്ടി പെട്ടു; പിടിച്ചുനില്‍ക്കാനാകാതെ രാജി... അടുത്തത് പിണറായി?
പലരും പലപ്പോഴും പരിഹസിക്കാറുള്ള ഒരുകാര്യമുണ്ട്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അധികവും 'മുന്‍ എസ്എഫ്‌ഐക്കാര്‍' ആണെന്ന്. അതേ... ടിവി പ്രസാദും ഒരു മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണ്.
കണ്ണൂര്‍ക്കാരന്‍
കണ്ണൂരിലെ കരിവള്ളൂര്‍ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസ്സില്‍ നിയമത്തിൽ ബിരുദ പഠനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി.
ഏഷ്യാനെറ്റ് ന്യൂസില്‍
2010 ല്‍ ആണ് ടിവി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസില്‍ ട്രെയ്‌നി ജേര്‍ണലിസ്റ്റ് ആയി ജോലിക്ക് ചേരുന്നത്. അതിന് മുമ്പ് ജയ് ഹിന്ദ് ടിവിയില്‍ ഇന്റേണ്‍ഷിപ്പും ട്രെയ്‌നിങ്ങും പൂര്‍ത്തിയാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയതിന് ശേഷം ഉള്ള ടിവി പ്‌സാദിന്റെ വളര്‍ച്ച മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലുണ്ട്.
എസ്എഫ്‌ഐക്കാരന്‍ തന്നെ
പഴയ എസ്എഫ്‌ഐക്കാരന്‍ തന്നെ ആണ് ടിവി പ്രസാദ്. ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നില്ല. എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ഭാരവാഹി പദവികളും വഹിച്ചിട്ടുണ്ട് ടിവി പ്രസാദ്.
ടിപി കേസും സിപിഎമ്മും
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്ന വിവരം കേരളം അറിഞ്ഞത് ടിവി പ്രസാദിന്റെ വാര്‍ത്തയിലൂടെ ആയിരുന്നു. ടിപി കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെ ആയിരുന്നു കേട്ടത്. ഈ വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്ന് പ്രസാദിന് നേര്‍ക്ക് ഭീഷണിയും ഉണ്ടായിരുന്നു അന്ന്.
തിരുവനന്തപുരത്ത്
ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയില്‍ നിന്ന് ടിവി പ്രസാദ് പിന്നീട് എത്തുന്നത് തലസ്ഥാന നഗരിയിലേക്കാണ്. ഹോര്‍ട്ടി കോര്‍പ്പിലെ അഴിമതികളും ക്രമക്കേടുകളും പുറത്ത് കൊണ്ടുവന്ന് ടിപി പ്രസാദ് പിന്നേയും ശ്രദ്ധ നേടി. അവിടെ നിന്നാണ് ആലപ്പുഴയില്‍ എത്തുന്നത്.
തോമസ് ചാണ്ടിയുടെ കുട്ടനാട്
കുട്ടനാട് എന്ന് പറഞ്ഞാല്‍ തോമസ് ചാണ്ടിയുടെ സ്വന്തം എന്നത് പോലെ ആണ്. ചാണ്ടിയുടെ ആനുകൂല്യം പറ്റാത്തവര്‍ ഇല്ല എന്ന് തന്നെ പറയാവുന്ന സ്ഥലം. എന്നാല്‍ അവിടേയും ടിവി പ്രസാദ് വ്യത്യസ്തനായി. തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ക്കും കായല്‍ കയ്യേറ്റത്തിനും എതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്ത് പ്രസാദ് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു.
30 ഇന്‍വെസ്റ്റിഗേഷന്‍ വാർത്തകൾ
തോമസ് ചാണ്ടിയുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച് 30 ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്തകളാണ് ടിവി പ്രസാദ് മാത്രം തയ്യാറാക്കിയത്. ഇതിന്റെ ഫോളോ അപ്പ് ആയി 35 വാര്‍ത്തകള്‍ വേറേയും കൊടുത്തു. ഇപ്പോള്‍ തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവച്ചതും ടിവി പ്രസാദ് പുറത്ത് വിട്ട ഇതേ വാര്‍ത്തകള്‍ തന്നെ ആണ്.
ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്
ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത കണ്ടെത്തിയതുകൊണ്ട് മാത്രം ഒരു കാര്യവും ഇല്ല. ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനവും തയ്യാറാകണം. തോമസ് ചാണ്ടിക്കെതിരെ ടിവി പ്രസാദ് തയ്യാറാക്കിയ വാര്‍ത്തകള്‍ അതിന്റെ എല്ലാ മെറിറ്റും ഉള്‍ക്കൊണ്ട് സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ടിവി പ്രസാദിന് അത്രയധികം പിന്തുണയാണ് ഒരു സ്ഥാപനം എന്ന നിലയില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയത്.
ആക്രമണം പോലും നടന്നു
തോമസ് ചാണ്ടിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരുന്ന സാഹതര്യത്തില്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോക്ക് നേരെ ആക്രമണം ഉണ്ടായത്. ടിവി പ്രസാദ് ഓഫീസില്‍ ഉള്ള സമയത്ത് തന്നെ ആയിരുന്നു ഈ ആക്രമണം. ഇതിന് പിന്നില്‍ ആരായിരിക്കും എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യവും ഇല്ല.
മംഗളത്തിന്റെ ഹണിട്രാപ്പ് പോലെ അല്ല
പിണറായി വിജയന്‍ മന്ത്രസഭയിലെ അംഗമായിരുന്ന എകെ ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നതും ഒരു മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. മംഗളം ടിവിയുടെ ഹണിട്രാപ്പ് ആയിരുന്നു അതിന് പിന്നില്‍. എന്നാല്‍ ടിവി പ്രസാദിനും ഏഷ്യാനെറ്റ് ന്യൂസിനും അഭിമാനിക്കാം, അത്തരം കെണികളൊന്നും ഇല്ലാതെ ശുദ്ധമായ അന്വേഷണാത്മക വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു മന്ത്രിയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു എന്നതില്‍.