ഇന്ത്യന്‍ ആര്‍മിയിലും സായുധ കേന്ദ്ര പോലീസിലുമായി രണ്ടു ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു: ഐസക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നികത്തപ്പെടാതെ നില്‍ക്കുന്ന തസ്തികകളുടെ എണ്ണം 30 ലക്ഷത്തിലേറെ വരും എന്നത് ഞട്ടിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്ന് തോമസ് ഐസക്. സര്‍ക്കാര്‍ വകുപ്പുകളില്‍ 9.2 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് ലോകസഭയില്‍ സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇത് മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഒഴിച്ചിട്ടിരിക്കുന്ന മറ്റുമേഖലകളിലെ ഒഴിവുകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് എത്ര വലിയ പാതകമാണ് ഈ രാജ്യത്ത് തൊഴിലില്ലാത്ത യുവജനങ്ങളോട് മോഡി സര്‍ക്കാര്‍ കാണിക്കുന്നത് എന്ന് വ്യക്തമാവുകയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തോമസ് ഐസക് വ്യക്തമാക്കുന്നു.
കേന്ദ്രസര്‍കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഒഴിവുകള്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സായുധ സേനയിലും, പൊതുമേഖല ബാങ്കുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ ആരോഗ്യ സ്കീമുകളിലും മറ്റും ഒഴിവ് കിടക്കുന്ന തസ്തികളുടെ എണ്ണമെടുത്താല്‍ 30 ലക്ഷത്തിലേറെ വരും എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ലഭിക്കുക.

ഇന്ത്യന്‍ ആര്‍മിയിലും സായുധ കേന്ദ്ര പോലീസിലുമായി രണ്ടു ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇത് വളരെ മിതമായ കണക്കാണെന്ന് പറയട്ടെ. അഗ്നിവീര്‍ സമരകാലത്ത് പുറത്ത് വന്ന കണക്ക് ഇതിന്റെ ഇരട്ടി വരും. നേഷണല്‍ ഹെല്‍ത്ത് മിഷനില്‍ ഒന്നര ലക്ഷവും അംഗനവാടികളില്‍ ഒന്നേ മുക്കാല്‍ ലക്ഷവും ഒഴിവുകള്‍ ഉണ്ട്. സര്‍വ്വശിക്ഷ അഭയാനുമായി ബന്ധപ്പെട്ടും വലിയ തോതില്‍ ഒഴിവുകള്‍ ഉണ്ട്.. പൊതുമേഖല ബേങ്കുകളില്‍ രണ്ടു ലക്ഷമാമാണ്. ഒഴിവുകള്‍. കേന്ദ്രീയ വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഇവയുടെ എണ്ണം 35,000 ത്തോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇവയ്ക്ക് പുറമേ റെയില്‍വേയും മറ്റു പൊതുമേഖല സ്ഥാപനങ്ങളും ഉണ്ട്. ഇവിടംങ്ങളിലെ ഒഴിവുകളെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഇല്ല. റെയില്‍വേയില്‍ 14 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. സമാപകാലത്താണ് 72,000 തസ്തികകള്‍ റെയില്‍വേയില്‍ വേണ്ട എന്ന് വെച്ചത്. ഇത്തരത്തില്‍ തസ്തികകള്‍ ഇല്ലാതാക്കിയിട്ടും 2022 ഫെബ്രുവരി മാസത്തില്‍ 2.65 ലക്ഷം തസ്തികകള്‍ ഒഴിവ് കിടക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷണവിന് സമ്മതിക്കേണ്ടിവന്നു.
പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2013-14 ല്‍ കേന്ദ്ര പൊതുമേഖല കമ്പനികളിൽ ജോലി ഉണ്ടായിരുന്നവരുടെ എണ്ണം 13.49 ലക്ഷമായിരുന്നു. 2020-21-ൽ അത് 8.61 ലക്ഷമായി ചുരുങ്ങി. 8 വര്‍ഷം കൊണ്ട് പൊതുമേഖല തൊഴില്‍ മേഖയില്‍ 35 ശതമാനമാണ് കുറഞ്ഞതെന്നും മുന്‍മന്ത്രി ചൂണ്ടിക്കാട്ടുന്നു.
അത്ഭുതകരമായ കാര്യം അമേരിക്ക അടക്കമുള്ള മറ്റു രാജ്യങ്ങളിലും സര്‍ക്കാര്‍-പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണവും ശതമാനവും ഇന്ത്യയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. എന്നാലും എന്തോ വൈരാഗ്യ ബുദ്ധിയോടെ തസ്തികകള്‍ വെട്ടികുറയ്ക്കുകയാണ്. ഇതിനെതിരെ രാജ്യമെമ്പാടും യുവജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത 18 മാസത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന മോഡിയുടെ പ്രഖ്യാപനം ഉണ്ടായത്.
നാല് മാസം കൊണ്ട് 75000 പേര്‍ക്കാണ് ജോലി നല്‍കാന്‍ കഴിഞ്ഞത്. അപ്പോള്‍ ഇനിയുള്ള ഒരു വര്ഷവും 4 മാസവും കൊണ്ട് എങ്ങിനെയാണ് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിയുക. ഇതിനായി നിയമന നടപടികള്‍ ലഘൂകരിക്കും എന്നൊരു പ്രസ്താപനയും കഴിഞ്ഞ ദിവസം നടന്ന തൊഴില്‍ മേളയോടൊപ്പം ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ നിയമനം കൊടുത്തിരിക്കുന്ന 75000 പേരുടെ റികൂര്‍ട്ട്മെന്റു യു.പി.എസ്.സി നടപടിക്രമം പ്രകാരമാണോ എന്നതിനെ കുറിച്ച് വ്യക്തത ഇല്ല. വലിയ സ്വജനപക്ഷപാതവും അഴിമതിയും ആയിരിക്കും തൊഴില്‍മേളകളുടെ ഭാഗമായി അരങ്ങേറുവാന്‍ പോകുന്നത്. അഗ്നിവീര്‍ പദ്ധതി സായുധ സേനയിലേക്ക് ആർ എസ് എസ് അനുഭാവികളെ കുത്തിത്തിരുകുവാനുള്ള അവസരമായി മാറും എന്ന ആശങ്ക ഈ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ തന്നെ ഉയര്‍ന്നു എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്.
തൊഴിൽ മേള യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ തൊഴിൽ നയത്തിന്റെ പരാജയത്തിന്റെ സമ്മതമാണ്.സ്വജനപക്ഷപാതത്തിനും അഴിമതിക്കുമുള്ള അവസരം ഒരുക്കലാണ്.എല്ലാ നിയമനങ്ങളും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചു സുതാര്യമായ രീതിയില്‍ നടത്തുന്നതിനുള്ള മുദ്രാവാക്യം ഉയരണം. എവിടെ എന്റെ ജോലി എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ നടത്തുന്ന കാല്‍നട ജാഥകള്‍ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാന പ്രശ്നമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം












Click it and Unblock the Notifications