ശബരിമലകയറാനൊരുങ്ങി മറ്റ് രണ്ട് യുവതികള്‍.. തടഞ്ഞ് വെച്ച് പോലീസ്
ശബരിമലയില്‍ രാവിലെത്തെ സംഘര്‍ഷത്തിന് അയവ് വന്ന പിന്നാലെ മലകയറാനൊരുങ്ങി മറ്റ് രണ്ട് യുവതികള്‍. ഇവരെ ഇലവുങ്കലില്‍ പോലീസ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ഇവരെ കയറ്റി വിടണമോയെന്ന കാര്യത്തില്‍ പോലീസ് നടപടി കൈക്കൊള്ളൂ. അതേസമയം ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

രാവിലെ ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയും മലയാളിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയും മലകയറാന്‍ എത്തിയത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇരുവരും
മലകയറുമ്പോൾ തന്നെ സന്നിധാനത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു.
കവിതയെ പോലീസിന്‍റെ ഹെൽമെറ്റും സുരക്ഷാ വസ്ത്രവും ധരിപ്പിച്ചാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയില്‍ എത്തിച്ചത്. തുടർന്ന് രണ്ട് യുവതികളെയും സുരക്ഷാ വലയത്തിൽ കാനന പാത താണ്ടി വലിയ നടപ്പന്തൽ വരെ എത്തിച്ചെങ്കിലും അവിടെ കൂടിയ നൂറുകണക്കിന് പ്രതിഷേധകര്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ശരണംവിളിയുമായി പ്രതിഷേധിച്ചു.പിന്നാലെ ശബരിമലയിലെ പരികര്‍മ്മികളും ദേവസ്വം ബോര്‍ഡ് ജീവനക്കാരും പൂജകളടക്കം ബഹിഷ്കരിച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ചു. വിശ്വാസികള്‍ അല്ലാത്ത സ്ത്രീകളെ മലകയറാന്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതോടെ ദേവസ്വം മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് യുവതികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പോലീസ് പിൻവാങ്ങുകയായിരുന്നു.ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രിയും വ്യക്തമാക്കി. പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എന്ന സ്ത്രീയും മലകയറാന്‍ എത്തിയെങ്കിലും സാഹചര്യം ബോധ്യപ്പെടുത്തി പോലീസ് സംരക്ഷണത്തില്‍ അവരേയും തിരിച്ചിറക്കുകയായിരുന്നു.
അതിനിടെ ശബരിമലയിൽ വൻ കലാപത്തിനുള്ള നീക്കം നടന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications