തിന്മകൾക്കെതിരെ പോരാടലാണ് സാംസ്‌കാരിക ലോകത്തിന്റെ ഔന്നത്യം: യുഎ ഖാദർ
വടകര: രാജ്യത്ത് നടക്കുന്ന തിന്മകൾക്കെതിരെ പോരാടാനുള്ള മനസ്സാണ് സാംസ്‌കാരിക ലോകത്തിന് ഔന്നത്യമെന്ന് പ്രമുഖ സാഹിത്യകാരൻ യു എ ഖാദർ പറഞ്ഞു. കേരള പോലീസ് അസ്സോസിയേഷൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഇരിങ്ങൽ സർഗ്ഗാലയയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഫാസിസം മലിനമാക്കപ്പെടുന്ന ഇക്കാലത്ത് ഇതിനെതിരെ പ്രതികരിക്കാനുള്ള ചിന്ത ഉണ്ടാകണം. മനുഷ്യ മനസ് മരവിച്ചു പോകാൻ പാടില്ല.
പല സാംസ്‌കാരിക നായകന്മാർക്കും പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.പലതും നഷ്ട്ടപ്പെടുമെന്നുള്ള ആതുലതകളാണ് ഇന്ന് സാംസ്‌കാരിക രംഗത്തുള്ളത്. തുറന്നു പറയാനുള്ള ധാർമ്മിക ബോധം പതുക്കെ പതുക്കെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. തിന്മകൾ പൂമരമായി വളരുന്ന അവസ്ഥയിലാണ് നാം ഇന്ന് ജീവിക്കുന്നത്.
നമ്മെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന അവസ്ഥ ഉണ്ടായി കൊണ്ടിരിക്കുകയാണ്. ജാതി, മതം, കക്ഷി രാഷ്ട്രീയം, നിറം എന്നിവ നോക്കേണ്ട കാര്യമില്ല. തിന്മകൾക്കെതിരെ പോരാടാനുള്ള മനസ്സാണ് ഉണ്ടാകേണ്ടത്. മനുഷ്യന് വേണ്ടിയാണ് പോലീസ് നിലനിൽക്കേണ്ടത്.
കുറ്റ കൃത്യങ്ങൾ നടക്കുമ്പോൾ പ്രതികരിക്കുന്നതിനു പകരം മൊബൈൽ ഫോണിൽ പകർത്തി മനസ്സിൽ ഇരുട്ട് പരത്തുകയാണ് ചിലർ. എന്ത് സംഭവിച്ചാലും പ്രതികരിക്കാനുള്ള മനോഭാവം ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും, വസ്ത്രങ്ങളുടെ നിറം നോക്കിയോ, പൊട്ട് തൊടുന്നതോ നോക്കി മനുഷ്യരെ ജാതി തിരിക്കുന്നത് ശരിയല്ലെന്നും, വെടക്കാക്കി തനിച്ചാക്കി എന്ന് പറയുന്നതിന് തുല്യമാണിതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആർ കെ ജ്യോതിഷ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് കെ പി രാമനുണ്ണി, കവി പവിത്രൻ തീക്കുനി, ശൈലൻ, മധു കുറുപ്പത്ത്, എസ് ഷൈജു, പ്രേമൻ മുചുകുന്ന് എന്നിവർ പ്രസംഗിച്ചു.