യുഎഇ അംബാസഡര്‍ കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഈ മാസം കേരളത്തിലെത്തുന്ന ഷാർജാ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്ന സാഹചര്യവും മറ്റും മുഖ്യമന്ത്രി അംബാസഡറോട് വിശദീകരിച്ചു. അറബ് നാടുകളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ കേരളത്തിന്റെ പങ്ക് വിലപ്പെട്ടതാണെന്നും ചരിത്ര താളുകളിൽ എന്നും കേരളവുമായുള്ള ബന്ധത്തെ കുറിച്ച് വിശദമായി മനസ്സിലാക്കിത്തരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രിയിൽ നിന്നും ഒരുക്കങ്ങളെ കുറിച്ച് അന്യേഷിച്ച അഹമ്മദ് അൽ ബന്ന കേരളം സുൽത്താനെ വരവേൽക്കാൻ കാണിക്കുന്ന സജ്ജീകരണങ്ങളിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. യു.എ.ഇയിലെ മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരിൽ ഭൂരിഭാഗവും കേരളീയരാണ്. കേരളവുമായി യു.എ.ഇക്കുളള അടുപ്പത്തിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 24-ന് ഞായറാഴ്ചയാണ് ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തുന്നത്. 25, 26 തീയതികളില്‍ അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 27-ന് കൊച്ചിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. 28-ന് തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം ഷാര്‍ജക്ക് തിരിച്ചുപോകും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് സ്വീകരിക്കാനാണ് പ്രധാനമായും സുൽത്താൻ കേരളത്തിലെത്തുന്നത്. ഷാര്‍ജ സുല്‍ത്താന് കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടികളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവന്നു. ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷേക്ക് സുല്‍ത്താന്‍റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു.