യുഎപിഎ കേസ്; ഇരുവരും വലിയ സംഘത്തിന്റെ ഭാഗം, നഗരം കേന്ദ്രീകരിച്ച് പ്രവർത്തനമെന്ന് പോലീസ്!
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ വലിയ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ്. നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവുമാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് റിപ്പോർട്ട്. അലനും താഹയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. രക്ഷപെട്ട മൂണെന്നും പോലീസ് പറയുന്നു.
വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ സമഗ്രമായ പരിശോധന നടത്തും. അന്വേഷണത്തിനു ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഡിജിപി ലോക്നാഥ ബെഹ്റ അറിയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് നിര്‍ബേഷ് സാഹിബിനാണ് പരിശോധനയുടെ ചുമതലയെന്നും ബെഹ്റ വ്യക്തമാക്കിയിരുന്നു.

നിയമ സഹായം നൽകില്ലെന്ന് ജില്ല നേതൃത്വം
വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സിപിഎമ്മിനകത്ത് തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. രണ്ട് പേർക്കും നിയമസഹായം നൽകുമെന്ന പ്രാദേശിക നേതൃത്വത്തിന്റെ പ്രസ്താവന തള്ളി ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. നിയമസഹായം നൽകില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി വ്യക്തമാക്കിയിട്ടുമുണ്ട്. അത് മാത്രമല്ല മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിൽ രണ്ട് പേർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും പി മോഹനൻ വ്യക്തമാക്കി.

അന്യായമെന്ന് സിപിഎം നേതാക്കൾ
യുഎപിഎ കരിനിയമം ഇങ്ങനെ ചുമ്മാ എടുത്ത് പ്രയോഗിക്കാൻ ആകില്ലെന്നും അത് അന്യായമാണെന്നും സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന പോലീസ് ബാധ്യസ്ഥരാണെന്നും സിപിഎം എംഎൽഎ എം സ്വരാജും പ്രതികരിച്ചിരുന്നു. യുഎപിഎ ചുമത്തി കോഴിക്കോട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് തെറ്റ് പറ്റിയെന്നും സർക്കാർ ഈ തെറ്റ് തിരുത്തുമെന്നും പറഞ്ഞുകൊണ്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു.

അത്യന്തം പ്രതിഷേധാർഹം
പോലീസ് ക്രിമിനലുകളുടേയും സംസ്ഥാനത്തെ ബ്യൂറോക്രാറ്റുകളുടെ മേലും സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് വാളയാർ സംഭവവും, മാവോയിസ്റ്റ് വേട്ടയും തെളിയിക്കുന്നത്. ഭരണകൂട ഭീകരത ആവോളം അനുഭവിച്ച പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ചുക്കും ചെയ്യാൻ കഴിയാതിരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നുമാണ് ആഷിഖ് അബുവിന്റെ നിലപാട്. സാമൂഹിക, കലാ-രാഷ്ട്രീയ രംഗത്തു നിന്നുമുള്ള പ്രമുഖരാണ് സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.

സർക്കാരിൽ പ്രതീക്ഷയുണ്ടെന്ന് സജിത മഠത്തിൽ
സർക്കാർ ഇക്കാര്യത്തിൽ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസിന്റെ നടപടികളിൽ അസ്വാഭാവികതയുണ്ടെന്നും നടി സജിത മഠത്തിൽ പ്രതികരിച്ചു. യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈദിന്റെ മാതൃസഹോദരി കൂടിയാണ് സജിത മഠത്തിൽ. തന്റെ മകനെതിരെ യുഎപിഎ കേസ് നടത്തുന്നത് സിപിഎമ്മാണെന്നും പാർട്ടിയാണ് അതിനായി അഭിഭാഷകനെ വെച്ചതെന്നും അലന്റെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications