വിമതരെ അനുനയിപ്പിക്കാന്‍ എംവിഎ സഖ്യം വിടാന്‍വരെ തയ്യാറായിരുന്നുവെന്ന് ഉദ്ധവ് താക്കറെ
മുംബൈ; വിമത എം എൽ എമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമത്തിനിടെ എൻ സി പിയുമായും കോൺഗ്രസുമായും മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഉപേക്ഷിച്ച് ബി ജെ പിയുമായി കൈകോർക്കാൻ പോലും തയ്യാറായിരുന്നുവെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്‌നയ്ക്ക് വേണ്ടി സേന എംപി സഞ്ജയ് റാവുത്തുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് പറയുന്നത്. എന്നാല്‍ പാർട്ടി നേതാക്കള്‍ക്കെതിരേയുള്ള കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ഉള്‍പ്പടെ മൂന്ന് പ്രധാന കാര്യങ്ങളിൽ വ്യക്തത ലഭിച്ചതിന് ശേഷം മാത്രമേ താൻ ബി ജെ പിയുമായി കൈകോർക്കുമായിരുന്നുള്ളുവെന്ന് താക്കറെ വ്യക്തമാക്കുന്നു.
മമത വീഴുമോ? 38 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു... വെളിപ്പെടുത്തി മിഥുന് ചക്രവര്‍ത്തി
"അവസാന നിമിഷങ്ങളിൽപോലും, വിശ്വസിക്കാൻ കൊള്ളാത്ത വിമതനോട് ഞാൻ സംസാരിച്ചു. നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാം. കോൺഗ്രസ്-എൻ സി പി ബന്ധത്തെക്കുറിച്ചും സംസാരിക്കാം. നിങ്ങൾക്ക് ബി ജെ പിയുമായി കൈകോർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എനിക്ക് 2-3 പോയിന്റുകളിൽ വ്യക്തത ആവശ്യമാണ് എന്നും പറഞ്ഞു" ഉദ്ധവ് സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്റർ കൂടിയായ സഞ്ജയ് റാവത്തിനോട് പറഞ്ഞു.
ആ വ്യക്തത ലഭിച്ചാൽ, എന്റെ പാർട്ടി നിങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസിനോടും എൻ സി പിയോടും ഞാൻ കൂപ്പുകൈകളോടെ പറയുമായിരുന്നു. പക്ഷെ പാർട്ടി വിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ വിമതർക്ക് താല്‍പര്യം ഇല്ലായിരുന്നു. പാർട്ടി വിടാന്‍ അവർക്ക് യഥാർത്ഥത്തിൽ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും പുതിയ കാരണങ്ങൾ വന്നുകൊണ്ടിരുന്നുവെന്നും ഉദ്ധവ് പറയുന്നു.
തന്റെ അറുപത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് സാമ്‌നയോട് സംസാരിക്കുകയായിരുന്നു സേനാ മേധാവി. കഴിഞ്ഞ മാസം എം വി എ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച പാർട്ടിക്കുള്ളിലെ കലാപത്തെത്തുടർന്ന് അദ്ദേഹം ദീർഘനേരം സംസാരിക്കുന്നത് ഇതാദ്യമാണ്. തന്റെ പാർട്ടിയിലെ വിമതർ തന്നോട് സംസാരിച്ചിരുന്നെങ്കിൽ ബി ജെ പിയുമായി കൈകോർക്കാൻ താന്‍ തയ്യാറായിരുന്നു. ചില എം എൽ എമാരുടെ സമ്മർദ്ദമുണ്ടെന്നും അവർ ബി ജെ പിക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് നിരന്തരം പറഞ്ഞിരുന്നു. ശരി ആ എം.എൽ.എമാരെ എന്റെ മുന്നിൽ കൊണ്ടുവന്ന് രണ്ട് മൂന്ന് വിഷയങ്ങളിൽ എനിക്ക് വ്യക്തത തരൂ എന്ന് ഞാൻ ബി ജെ പിയിലേക്ക് പോവാന്‍ തയ്യാറായ നേതാക്കളോട് പറഞ്ഞുവെന്നും ഉദ്ധവ് വ്യക്തമാക്കുന്നു.