മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കുന്നു: തന്ത്രമൊരുക്കി യുഡിഎഫ്, പ്രതിസന്ധിയിലായി ജോസ് കെ മാണി
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന രാഷ്ട്രീയത്തില്‍ പല തരത്തിലാണ് ഇടതുപക്ഷത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കോടതി വിധി കേസ് പിന്‍വലിക്കാന്‍ ഒരുങ്ങിയ സര്‍ക്കാറിന് തിരിച്ചടിയാവുമ്പോള്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ എല്‍ഡിഎഫ് മുന്നണിയിലും ചില പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ധനമന്ത്രി കെഎം മാണി അഴിമതിക്കാരനായിരുന്നതിനാലാണ് അന്ന് പ്രതിഷേധം നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ഇതിന് പിന്നാലെയാണ് ഇടത് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങളുമായി യുഡിഎഫ് നേതാക്കളും പിസി ജോര്‍ജും രംഗത്ത് എത്തിയത്. ജോസ് കെ മാണിയെ ലക്ഷ്യമിട്ടുകൊണ്ട് വിഡി സതീശനും പിജെ ജോസഫും രംഗത്തെത്തി. വിഷയത്തില്‍ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്നായിരുന്നു പിജെ ജോസഫ് ചോദിച്ചത്.

മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്നും പിജെ ജോസഫ് പറഞ്ഞു. ഒരു പടി കൂടി കടന്ന് കേരളകോൺഗ്രസ് എം ആദരവും ബഹുമാനവും ഉണ്ടെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്. കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ ഇനിയും തുടരണമോയെന്നും അദ്ദേഹം ചോദിച്ചു.

ജോസ് കെ മാണി മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജും രംഗത്ത് എത്തി. ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്നായിരുന്നു പിസി ജോര്‍ജ് അഭിപ്രായപ്പെട്ടത്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപമാനം സഹിച്ച് കേരള കോൺഗ്രസ് ഇനിയും ഇടതുമുന്നണിയിൽ തുടരണമോയെന്നായിരുന്നു കെ എം മാണിയുടെ മരുമകനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ എം പി ജോസഫിന്‍റെ ചോദ്യം. കെ എം മാണി അഴിമതിക്കാരൻ ആണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സി പി മ്മിന്‍റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസഫ് അഭിപ്രായപ്പെട്ടു. ജോസിന്‍റെ മുന്നണി മാറ്റം ഉണ്ടായില്ലെങ്കിലും മാണിയുടെ കടുത്ത അനുയായികളെ തിരികെ മുന്നണിയിലേക്ക് എത്തിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.

ഇത്തരത്തില്‍ വിമര്‍ശനങ്ങളും മുന്നണി മാറ്റ ചര്‍ച്ചകളും യുഡിഎഫ് ശക്തമാക്കിയതോടെയാണ് വിഷയത്തില്‍ ആദ്യം മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതികരിക്കേണ്ടി വന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍റെ പരാമര്‍ശം നിരുത്തരവാദപരമാണെന്നായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടത്.

അത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍റെ വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണിയുടെ നിലപാട്.

മാണിക്കെതിരായ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലും പ്രതിഷേധം പുകയുകയാണ്. സർക്കാർ സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും പാര്‍ട്ടി ആക്സിടിങ് സെക്രട്ടറിയുമായ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സുപ്രീംകോടതിയിൽ മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പുമുണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചു. അതിനായി മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വര്‍ത്ത നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Recommended Video

എൽഡിഎഫിന്റെ സമരം യുഡിഎഫിന്റെ അഴിമതിക്കെതിരെയാണ്. ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്നതും അതാണ്. അഴിമതി ആരോപണങ്ങളില്‍ കെഎം മാണിക്ക് പങ്കില്ലെന്ന് വിജിലൻസ് കണ്ടെത്തിയതാണെന്നായിരുന്നു കെഎം മാണി അഴിമതിക്കാരനല്ലെന്നാണോ നിലപാടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള എ വിജയരാഘവന്‍റെ മറുപടി.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications