തെക്കന്‍ കേരളത്തിലെ ഇടത് കോട്ടകള്‍ ഇളകും; മേൽക്കൈ യുഡിഎഫിന്?.. കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം; തെക്കൻ കേരളം ജയിക്കുന്നവർ കേരളം ഭരിക്കും എന്നതാണ് തിരഞ്ഞെടുപ്പ് ചരിത്രം. ഇടതിന് മേൽക്കുള്ള തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളായ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും എപ്പോഴൊക്കെ യുഡിഎഫ് പിടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവർക്ക് അധികാരം നേടാനും സാധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ മൂന്ന് ജില്ലകൾ പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇരുമുന്നണികളും. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മേഖലയിൽ യുഡിഎഫിന് നേരിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്
മൂന്ന് ജില്ലകൾ
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിൽ 34 മണ്ഡലങ്ങളാണ് ഉള്ളത്.ഇതിൽ അഞ്ച് ഇടത്ത് മാത്രമായിരുന്നു കോൺഗ്രസ് വിജയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാലും ആലപ്പുഴയിൽ ജില്ലയിൽ നിന്ന് ഒന്നും.ചെന്നിത്തലയുടെ ഹരിപ്പാടാണ് ആലപ്പുഴയിൽ നിന്ന് ലഭിച്ച ഏക മണ്ഡലം.2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ മണ്ഡലം പിടിക്കാൻ കോൺഗ്രസിന് സാധിച്ചു.
ആലപ്പുഴയിൽ എന്ത്
ഇത്തവണ ആലപ്പുഴയിൽ കാര്യങ്ങൾ ഇടതുമുന്നണി പ്രതീക്ഷിച്ചത്ര എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തലുകൾ. ജില്ലയിലാകെ 9 മണ്ഡലങ്ങളാണ് ഉള്ളത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം എൽഡിഎഫ് ആവർത്തിച്ചിരുന്നു.ഇത് നിയമസഭ തിരഞ്ഞെടുപ്പിലും നേടാൻ സാധിക്കുമെന്ന പ്രതീക്ഷ എൽഡിഎഫ് പുലർത്തുന്നുണ്ടെങ്കിലും ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്നാണ് കണക്കാക്കപ്പെടു്നനത്.
ചിത്രം മാറി
മുതിർന്ന സിപിഎം നേതാക്കളും മന്ത്രിമാരുയ ജി സുധാകരൻ, തോമസ് ഐസക് എന്നിവർ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത് എൽഡിഎഫിന് തിരിച്ചടി ഉണ്ടാക്കുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. ഐസകിന്റെ ആലപ്പുഴയും സുധാകരന്റെ അമ്പലപ്പുഴയും യു പ്രതിഭ മത്സരിക്കുന്ന കായംകുളവും ഇത്തവണയും പിടിക്കുമെന്ന ആത്മവിശ്വാസം എൽഡിഎഫ് ക്യാമ്പിലില്ല.
പ്രതീക്ഷയോടെ യുഡിഎഫ്
കടുത്ത മത്സരത്തിനാണ് ഇവിടെ വഴി തുറന്നിരിക്കുന്നതെന്ന് എൽഡിഎഫ് തന്നെ സമ്മതിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങൾക്കൊപ്പം ചേർത്തല, കുട്ടനാട് മണ്ഡലങ്ങളിൽ ഇത്തവണ പ്രതീക്ഷ ഉയർന്ന നിലയിലാണ് യുഡിഎഫ്. അതേസമയം ഇടത് കോട്ടയായ ചെങ്ങന്നൂരും മാവേലിക്കരയും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.
11 ൽ 11 ഉം നേടി വിജയം
സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്വല വിജയം നേടിയ ജില്ലയാണ് കൊല്ലം. ആകെയുള്ള 11 സീറ്റിൽ 11 ഉം നേടിയായിരുന്നു എൽഡിഎഫ് വിജയം ഉറപ്പിച്ചത്. എന്നാൽ ഇത്തവണ ചവറ ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ആർഎസ്പി കോട്ടയായ ബേബി ജോണിന്റെ ചവറയിൽ ഷിബു ബേബി ജോണും വിജയൻപിള്ളയും തമ്മിലായിരുന്നു പോരാട്ടം. വിജയൻ പിള്ളയുടെ വ്യക്തിപ്രഭാവം വോട്ടായി മാറിയതോടെ ഷിബു കനത്ത പരാജയം രുചിച്ചു.
ഇക്കുറി അട്ടിമറിയെന്ന്
ഇത്തവണ ഷിബു ബേബി ജോണും വിജയൻ പിള്ളയുടെ മകനായ സുജിത് വിജയനും തമ്മിലാണ് മത്സരം. അതികായൻമാരുടെ മക്കൾ തമ്മിലുള്ള പോരാട്ടത്തിൽ വിജയം തങ്ങൾക്കാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നു.ചവറ കൂടാതെ കൊല്ലം , കരുനാഗപ്പള്ളി, കുണ്ടറ എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നത്.
കൊല്ലത്തും കുണ്ടറയും
കൊല്ലത്ത് മുകേഷിന് താരപ്രഭ ഉണ്ടെങ്കിലും ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ബിന്ദു കൃഷ്ണ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ വോട്ടായി മാറുമെന്നും യുഡിഎഫ് കരുതുന്നു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിൽ പിസി വിഷ്ണുനാഥ് എത്തിയതോടെ മത്സരം കടുത്തുവെന്ന് നേതൃത്വം കരുതുന്നു.
രാഹുൽ ഗാന്ധിയുടെ സർവ്വേ ടീം
അതൊടോപ്പം തന്നെ കരുനാഗപ്പള്ളിയിലും ഇത്തവണ ചില അട്ടിമറികൾ ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. നേരത്തേ രാഹുൽ ഗാന്ധിയുടെ സ്പെഷ്യൽ സർവ്വേ ടീം നടത്തിയ സർവ്വേയിലും കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫിന് വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.
ഉറപ്പിച്ച് എൽഡിഎഫ്
അതേസമയം ചടയമംഗലും, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, ചാത്തന്നൂർ, ഇരവിപുരം മണ്ഡലങ്ങളിൽ ഇത്തവണയും എൽഡിഎഫിനൊപ്പം തന്നെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തലസ്ഥാനത്ത് പല മണ്ഡലങ്ങളിലും മത്സരം പ്രവചനാതീതമാണെന്നാണ് വിലയിരുത്തലുകൾ. പ്രത്യേകിച്ച് നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കാട്ടക്കട മണ്ഡലങ്ങളിൽ.
നേമത്ത് പ്രവചനാതീതം
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ പൊടിപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സിപിഎമ്മിന്റെ ബി ശിവൻകുട്ടി പ്രചരണത്തിൽ ഏറെ മുൻതൂക്കം നേടിയിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻറെ വരവോടെ കാര്യങ്ങൾ പാടെ മാറി. നിലവിൽ ബി ശിവൻകുട്ടി മൂന്നാം സ്ഥാനത്തേക്ക് മാറിയ കാഴ്ചയാണ് ഉള്ളത്.
ബിജെപിയും കോൺഗ്രസും
ഇപ്പോൾ മത്സരം പ്രധാനമായും ബിജെപിയുടെ കുമ്മനം രാജശേഖരനും മുരളീധരനും തമ്മിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മേൽക്കെ നേടിയ ബിജെപി വിജയം ആവർത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിലും കെ മുരളീധരന് അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നവർ മണ്ഡലത്തിൽ കുറവല്ല.
കഴക്കൂട്ടത്ത്
കഴക്കൂട്ടത്ത് പോരാട്ടം പ്രധാനമായും മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലാണ്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് കഴക്കൂട്ടം.യുഡിഎഫ് സ്ഥാനാർത്ഥിയായ എസ്എസ് ലാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് തുടക്കം മുതൽ ഉള്ളത്.അതേസമയം കാട്ടാകടയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.
മുൻതൂക്കം
വട്ടിയൂർക്കാവിൽ നിലനിൽ വികെ പ്രശാന്താണ് മുന്നിട്ട് നിൽക്കുന്നതെങ്കിലും മത്സരം കടുപ്പിക്കാൻ വീണ എസ് നായർക്ക് സാധിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണക്കാക്കുന്നു. വിഎസ് ശിവകുമാറിന്റെ തിരുവനന്തപുരം, കെ ശബരീനാഥിന്റെ അരുവിക്കര,വിൻസെന്റിന്റെ കോവളം, പാറശാല എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് മുൻതൂക്കം പ്രതീക്ഷിക്കുന്നുണ്ട്.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video