'യുഡിഎഫ്, ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും ബ്രാന്‍ഡ് അംബാസിഡർ മാത്രം'; രൂക്ഷവിമർശനവുമായി റിയാസ്
കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ് ക്കെതിരെ യുഡിഎഫ് ഒരു ചെറുപ്രതിഷേധം പോലും സംഘടിപ്പിച്ചില്ലെന്നും റിയാസ് പറഞ്ഞു.

തിരുുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതു ശത്രുവാര് എന്ന് തിരിച്ചറിയുന്നത് കൂടിയാവണം ഫാസിസ്റ്റ് പ്രവണത നിറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവർത്തനമെന്നും ഇത്ര തകർച്ചകൾ നേരിട്ടിട്ടും കോൺഗ്രസിന് അത് തിരിച്ചറിയാനോ, രാഷ്ട്രത്തിൻ്റെ പൊതു താൽപര്യത്തിന് വേണ്ടി പോരാടാനോ കഴിയുന്നില്ല എങ്കിൽ അതിൻ്റെ ലളിതമായ അർഥം കോൺഗ്രസ്സ് കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കുന്നില്ല എന്നാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ കേരളത്തോടുള്ള അവഗണന വിളിച്ചോതുന്ന ബജറ്റിനെതിരെ ചെറുപ്രകടനം പോലും നടത്താന്‍ തയ്യാറാകാത്ത യുഡിഎഫ് നേതൃത്വം വെള്ളപൂശുന്നത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയുമാണ്.തൊഴിലുറപ്പ് പദ്ധതിയെ വധിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രബജറ്റിനെതിരെ ശബ്ദിക്കാതിരിക്കുകയും വിഷയത്തെ വഴിമാറ്റി കേരള സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുഡിഎഫ്, ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും ബ്രാന്‍ഡ് അംബാസിഡർ മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ റിയാസ് പറഞ്ഞു. റിയാസിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
ഈ നാടിൻ്റെ സമാധാന ജീവിതത്തെ, വളർച്ചയെ, മനുഷ്യർ കാലങ്ങളായി ജീവിച്ച മതനിരപേക്ഷ മാനവിക ജീവിതത്തെ ഒക്കെയും തൂക്കിലേറ്റുന്നത് ബിജെപിയാണ് എന്ന് ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾക്കും നന്നായി അറിയാം. ഇനിയും കോൺഗ്രസ് അത് തിരിച്ചറിയാതെ പോകുന്നത് കൊണ്ടാണ് കേന്ദ്ര ബഡ്ജറ്റ് 'ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വികസന ഫലിതമാ'യിട്ടും, കേന്ദ്ര ബഡ്ജറ്റ് നീതി രഹിതമായി കേരളത്തെ അവഗണിച്ചിട്ടും അതിനെതിരെ ഈ നാട്ടിൽ ഒരു കോർണർ യോഗമോ പ്രതിഷേധമോ സംഘടിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറാവാതെ ഇരുന്നത്. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര തുക നൽകുന്നത് ഏക പക്ഷീയമായി അവസാനിപ്പിച്ചത് ഫെഡറൽ തത്വങ്ങളെ മാത്രമല്ല തകർത്തത്. മറിച്ച് കേരളം അടക്കമുള്ള 'ബിജെപി ക്ക് ഇഷ്ടമല്ലാത്ത' സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറയെ കൂടിയാണ്.
ജിഎസ്ടി നഷ്ടപരിഹാര തുക ഇനത്തിൽ മാത്രം നടപ്പ് വർഷം കേരളത്തിന് നഷ്ടപ്പെട്ടത് 7000 കോടി രൂപയാണ്. ഇതിനൊപ്പം പതിനഞ്ചാം ധനകാര്യ കമ്മിഷൻ്റെ ശുപാർശ പ്രകാരം സംസ്ഥാനത്ത് നിന്ന് കേന്ദ്രം സമാഹരിക്കുന്ന നികുതിയുടെ തിരിച്ചുതരൽ 1.925 ശതമാനമാക്കി കുറച്ചത് വഴി ഉണ്ടായ നഷ്ടം, കേന്ദ്രം റവന്യു കമ്മി ഗ്രാൻഡിൽ കുറവ് വരുത്തിയത് മൂലം ഉണ്ടായ നഷ്ടം, വിഭവ സമാഹരണം കുറച്ചത് വഴി ഉണ്ടായ നഷ്ടം ഒക്കെ ഈ നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് എന്ന് കോൺഗ്രസ്സ് ഇത് വരെ ഒരു വാക്ക് മിണ്ടിയില്ല.
കേരളത്തെ കഴുത്തുഞെരിച്ച് കൊല്ലുവാനുള്ള ശ്രമമാണ് കേന്ദ്രബജറ്റില്‍ കണ്ടത്. കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ് ക്കെതിരെ യുഡിഎഫ് ഒരു ചെറുപ്രതിഷേധം പോലും സംഘടിപ്പിച്ചില്ല. കേരളത്തിന്‍റെ വിഹിതത്തില്‍ നിന്നും ആകെ മൊത്തം 24000 കോടിയോളം രൂപ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതില്‍ നിലപാടില്ലാത്തവരായ പ്രതിപക്ഷ നേതൃത്വത്തെ കേരള ജനത വിലയിരുത്തുക തന്നെ ചെയ്യും.
ഈ ഘട്ടത്തിൽ ഒക്കെയും നിശബ്ദരായി ഗാലറിയിൽ ഇരുന്ന കോൺഗ്രസ് പ്രായോഗികവും ജനക്ഷേമകരവുമായ ബഡ്ജറ്റ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചപ്പോൾ പ്രതിഷേധ പരിപാടികൾക്ക് അഹ്വാനം ചെയ്തത് ഒരുകാലത്ത് ദേശീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസ് ഇന്ന് എത്തി നിൽക്കുന്ന രാഷ്ടീയ പാപ്പരത്തം വെളിപ്പെടുത്തുന്നു.
രാജ്യത്ത് തന്നെ മാതൃകയായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന, ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്ക് ബദലായി സാമൂഹിക നീതിയിലൂന്നിയ വികസനം സാധ്യമാക്കുന്ന, പൊതു ആരോഗ്യ - വിദ്യാഭ്യാസ സംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ആവിഷ്ക്കരിച്ച ഒരു സർക്കാരിന് കേന്ദ്ര അവഗണന ഏൽപ്പിക്കുന്ന 'വികസന പരിധി വരയ്ക്കൽ ഏൽപ്പിക്കുന്ന പ്രതിസന്ധിക്ക് എന്ത് പരിഹാരമാണ് കോൺഗ്രസ്സ് മുന്നോട്ട് വച്ചത്?
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ക്ഷേമപെന്‍ഷന്‍ 39 ലക്ഷം പേര്‍ക്ക് 600 രൂപ വീതമായിരുന്നു നല്‍കിയതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 63 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം നല്‍കുന്നു എന്നത് ആരുമറക്കാന്‍ ശ്രമിച്ചാലും ജനം മറക്കില്ല. കേന്ദ്രം സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച ഒരു സംസ്ഥാനം എന്ന നിലയിൽ നികുതി വർദ്ധിപ്പിച്ച് അല്ലാതെ എങ്ങനെ ജനക്ഷേമ പ്രവർത്തനം തുടരണം എന്ന് കോൺഗ്രസ്സ് ഒരിടത്തും പറഞ്ഞു കണ്ടില്ല.
കേന്ദ്രസര്‍ക്കാരിന്‍റെ കേരളത്തോടുള്ള അവഗണന വിളിച്ചോതുന്ന ബജറ്റിനെതിരെ ചെറുപ്രകടനം പോലും നടത്താന്‍ തയ്യാറാകാത്ത യുഡിഎഫ് നേതൃത്വം വെള്ളപൂശുന്നത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയുമല്ലേ.?
കേന്ദ്ര ബജറ്റ് വന്നയുടന്‍ കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ തെരുവിലിറങ്ങുന്നത് നാം കണ്ടു. പക്ഷെ എവിടെയും യുഡിഎഫിനെയോ അവരുമായി ബന്ധമുള്ള യുവജനസംഘടനകളെയോ കണ്ടില്ല..
തൊഴിലുറപ്പ് പദ്ധതിയെ വധിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രബജറ്റിനെതിരെ ശബ്ദിക്കാതിരിക്കുകയും വിഷയത്തെ വഴിമാറ്റി കേരള സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുഡിഎഫ്, ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും ബ്രാന്‍ഡ് അംബാസിഡർ മാത്രമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേന്ദ്രം കേരളത്തോട് നടത്തുന്ന യുദ്ധ പ്രഖ്യാപനത്തിൽ ഈ നാടിന് ഒപ്പം നില കൊള്ളാത്ത കോൺഗ്രസിൻ്റെ മൗനം ഈ നാട് ചർച്ച ചെയ്യും. ജനങ്ങൾ കാപട്യത്തിൻ്റെ കോൺഗ്രസ്സ് രാഷ്ടീയം തിരിച്ചറിയും.












Click it and Unblock the Notifications