തിരഞ്ഞെടുപ്പ് ചട്ട ലംഘനം, മുഖ്യമന്ത്രി വിവാദത്തില്‍
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, തിരഞ്ഞെടുപ്പ് വേദിയില്‍ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത നടപടി വിവാദമാകുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ജനകീയ സംവാദ വേദിയിലാണ് മുഖ്യമന്ത്രിയെ സാക്ഷിനിര്‍ത്തി ബാങ്ക് പ്രസിഡന്റ് സിഎന്‍ വിജയകൃഷ്ണന്‍ യുവതിയ്ക്കു ജോലി വാഗ്ദാനം ചെയ്തത്.
അംഗപരിമിതയായ അനുപമയ്ക്കാണ് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ പ്യൂണായി നിയമനവാഗ്ദാനം ലഭിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകും നിയമന നടപടി.
ഭാനുമതി-വിജയരാജന്‍ ദമ്പതിമാര്‍ അനാഥമന്ദിരത്തില്‍ നിന്നും ദത്തെടുത്ത കുട്ടിയാണ് അനുപമ. ഗുജറാത്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായിരുന്ന ഭാനുമതി അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണ്. പാരമ്പര്യവൈദ്യനായ വിജയരാജനും രോഗിയാണ്. വലതു കൈയ്ക്കു സ്വാധീനമില്ലാത്ത അനുപമ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
അനുപമയ്ക്കു ജോലിക്കായി പലവാതിലുകള്‍ മുട്ടി. കഴിഞ്ഞതവണ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും അപേക്ഷയുമായി എത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
അതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ജനകീയ സംവാദ വേദിയിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ കണ്ട് പൊട്ടിക്കരഞ്ഞ അനുപമയ്ക്ക് സിഎന്‍ വിജയകൃഷ്ണന്‍ പ്രസിഡന്റായ സഹകരണ ബാങ്കില്‍ ജോലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജനസമ്പര്‍ക്ക പരിപാടികളിലുള്‍പ്പെടെ നിവേദനം നല്‍കിയിട്ടും നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ പ്രചാരണ വേദിയില്‍ വച്ച് ജോലി വാഗ്ദാനം നല്‍കിയത് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം.