4.34 ലക്ഷം ഇരട്ട വോട്ടുകൾ; പൂർണ വിവരങ്ങളുമായി യുഡിഎഫ് വെബ്സൈറ്റ്
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ട വോട്ട് വിഷയത്തിൽ പൂർണ വിവരങ്ങൾ പുറത്തുവിട്ട് യുഡിഎഫ് വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് വിവരങ്ങളുള്ളത്. പരീക്ഷണ അടിസ്ഥാനത്തിൽ 15 മിനിറ്റ് പ്രവർത്തിച്ചപ്പോൾ തന്നെ ആയിര കണക്കിന് ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതായി കെപിസിസി വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഇരട്ടവോട്ടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ്ണ വിവരവും ഇതില്‍ ലഭ്യമാകുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെതതിയത്. ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 പേരുണ്ട്. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തൽ.
എന്നാല്‍ 4.34 ലക്ഷം ഇരട്ട വോട്ടുകളക്കെുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നത്. തങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.
Recommended Video
അതേസമയം ഇരട്ട വോട്ടുള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ട് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.