യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി; അതിയായ ആഹ്ലാദമുണ്ടെന്ന് ഉദിത് രാജ്
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടേയും ശബരിമല സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ശബരിമലയിലെ ആചാര ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നളെ ഹര്‍ത്താല്‍ ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.നേരത്തെ ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയ ബിന്ദു, കനക ദുര്‍ഗ എന്നീ സ്ത്രീകളായിരുന്നു ഇന്നുപുലര്‍ച്ചെ മൂന്നരയോടെ സന്നിധാനത്ത് ദര്‍ശനം നടത്തിയത്.
അതീവ രഹസ്യമായിട്ടായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രികൂടി സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. വിഷയത്തില്‍ ബിജെപി പ്രവര്‍ത്തര്‍ വ്യാപക പ്രതിഷേധവും അക്രമവും അഴിച്ചുവിടുമ്പോഴാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ അനുകൂലിച്ച് ബിജെപി എംപി ഉദിത് രാജ് രംഗത്ത് എത്തുന്നത്.. സംഭവമിങ്ങനെ..
അതിയായ സന്തോഷം
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച് പ്രാര്‍ഥിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ബിജെപി എംപി ഉദിത് രാജ് അഭിപ്രായപ്പെട്ടത്. ഇവിടെ സതിയും സ്ത്രീധനവും പോലെയുള്ള ആചാരങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴും അതിനെയൊക്കെ ഉയര്‍ത്തിപ്പിടിക്കുമോയെന്നും ഉദിത് രാജ് ചോദിക്കുന്നു.
നേരത്തെ
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായി തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശം ലഭിച്ചതിനെ അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു
ഓര്‍ക്കണം
സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്‍ ജന്മമെടുക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാനമൊട്ടാകെ ബി.ജെ.പി വ്യാപക അക്രമവും പ്രതിഷേധവും അഴിച്ചുവിടുമ്പോഴാണ് ഉദിത് രാജിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
പ്രളയസമയത്ത്
നേരത്തെ പ്രളയസമയത്ത് കേരളം പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന് ഉദിത് രാജ് പറഞ്ഞിരുന്നു. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുളള ലോക് സഭാംഗമാണ് ഉദിത് രാജ്.
അക്രമാസക്തം
ഇതിനിടെ, ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നത് തുടരുകയാണ്.
സംഘര്‍ഷം
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ അക്രമം തെരുവ് യുദ്ധത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവാതെ വന്നു. ബിജെപി നടത്തിയ പ്രകടത്തിനിടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.
സമരപന്തലിനടുത്ത്
പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. ബിജെപിയുടെ സമരപ്പന്തലിനടുത്താണ് വലിയ തോതിലുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ബിജെപി സമരപന്തലത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്.
ഓഫീസിനരികില്‍
പ്രതിഷേധക്കാരെ നേരിടാന്‍ വലിയ പോലീസ് സന്നാഹമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നതെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വരെയെത്തിയ നാലു സ്ത്രീകളെ പീന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തലസ്ഥാനത്ത് ഇതുവരെ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.
ബിന്ദുവും കനകദുര്‍ഗയും
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് രാവിലെ 10.30ന് നട അടച്ചിരുന്നു. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. പിന്നീട് പതിവുപോലെ തീര്‍ത്ഥാടകരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചു.
തന്ത്രിക്കെതിരെ
സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. നടയടച്ച തന്ത്രിയുടെ തീരുമാനത്തിനെതിരെ മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്.