ഇടത് വിമർശകൻ കവി ഉമേഷ് ബാബുവിന്റെ വീടിന് നേർക്ക് ആക്രമണം.. അജ്ഞാതർ ട്യൂബ് ലൈറ്റ് എറിഞ്ഞു
കണ്ണൂര്‍: കടുത്ത സിപിഎം വിമര്‍ശകനും അറിയപ്പെടുന്ന കവിയുമായ കെസി ഉമേഷ് ബാബുവിന്റെ വീടിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. രാവിലെ ആറരയോടെയാണ് കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. വീടിന്റെ സ്വീകരണമുറിയുടെ ജനലിന് നേര്‍ക്ക് ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും വീടിനോ ജനല്‍ച്ചില്ലിനോ തകരാറൊന്നും സംഭവിച്ചിട്ടില്ല. ആക്രമണ സമയത്ത് ഉമേഷ് ബാബുവും ഭാര്യയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ബൈക്കിലെത്തിയവരാണ് വീടിന് നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ആ സമയത്ത് ബൈക്കിന്റെ ശബ്ദം കേട്ടതായി ഉമേഷ് ബാബു പറയുന്നു. വീടിന്റെ ജനല്‍ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ തന്നെ നടത്തിയ ആക്രമണമാണിതെന്ന് ഉമേഷ് ബാബു പ്രതികരിച്ചു.

ആക്രമണത്തെക്കുറിച്ച് ടൗണ്‍ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. ആരാണ് വീട് ആക്രമിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ആരുടേയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നില്ലെന്നും ഉമേഷ് ബാബു പറയുന്നു. തനിക്ക് നേരെ വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വീടാക്രമണത്തേയും അങ്ങനെ തന്നെ കാണുന്നുവെന്നും ഉമേഷ് ബാബു പ്രതികരിച്ചു. നേരത്തെ സിപിഎം സഹയാത്രികനായിരുന്ന ഉമേഷ് ബാബു ഇടത് ബന്ധം ഉപേക്ഷിച്ച ശേഷം കടുത്ത സിപിഎം വിമര്‍ശകനാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ കണ്ണിലെ കരടുമാണ് ദീര്‍ഘനാളുകളായി ഉമേഷ് ബാബു.












Click it and Unblock the Notifications