'ഏക സിവിൽ കോഡ് വന്നിരിക്കും, കെ-റെയിൽ വരുമെന്ന് പറയുന്നത് പോലല്ല'; സുരേഷ് ഗോപി
കണ്ണൂർ ∙ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി.കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. എകീകൃത സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് ബിജെപിയുടേത്. അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനമായി വരുമെങ്കിൽ അത് നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം. എല്ലാവരും ആഗ്രഹിക്കുന്നത് അതാണ്.

'കെ റെയിൽ വരും കേട്ടോ' എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും.
ഏതെങ്കിലും പ്രത്യേക വിഭാഗത്തെ നശിപ്പിക്കാൻ അല്ലെങ്കിൽ വിഷമിപ്പിക്കാൻ ഉള്ളതാണ് ഏകീകൃത സിവിൽ കോഡെന്ന് ആരും കരുതേണ്ട. ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക ആ വിഭാഗത്തിന് തന്നെയാണെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. അവിടെ പിന്നെ സ്ത്രീകൾക്കായി പോയി എന്ന് പറഞ്ഞ് ഒരുത്തനും വരരുത്. സ്ത്രീക്കും തുല്യത വേണം. സ്ത്രീയുടെ തുല്യതക്ക് വേണ്ടി ഇത്രയും നാൾ ചുണ്ടനക്കി പറഞ്ഞതല്ലാതെ ഹൃദയം അറിഞ്ഞ് പ്രവർത്തിച്ചിട്ടുണ്ടോ. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദിയെന്ന ആൾ വന്നിട്ടുണ്ടെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സ്ത്രീ സമത്വം എന്നത് നടപ്പാക്കും. എന്തുകൊണ്ട് പത്ത് വർഷം എന്ന് ചോദിച്ചാൽ കാനേഷുമാരി കൃത്യമായി നടക്കണം. അതിനെടുക്കുന്ന സമയമാണത്.
പിണറായിയെപ്പോലെ ആരോപണങ്ങളെ തട്ടിവിടാൻ ഓട്ടച്ചങ്കോ പരട്ടച്ചങ്കോ അല്ല മോദിയുടേത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്.
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ട്. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎൽഎ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻഡിഎ സർക്കാർ അനുവദിച്ചത്. പിഎം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടിൽ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications