സംസ്ഥാനത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി.. നിപ്പ വൈറസ് ബാധയിൽ ആശങ്കപ്പെടാനില്ല.. നിയന്ത്രണ വിധേയം
കോഴിക്കോട്: നിപ്പ വൈറസ് പനി പടരുന്നതും മരണങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നതിനിടെ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ രംഗത്ത്. നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജെപി നദ്ദ പറഞ്ഞു. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ആരോഗ്യ പ്രവര്‍ത്തകര്‍ മികച്ച സേവനമാണ് കാഴ്ച വെയ്ക്കുന്നത്.
നിപ്പ വൈറസ് പനിയെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പരക്കുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ്പ വൈറസ് പടരുന്നത് തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതടക്കമുള്ള പ്രചാരണം സംഘപരിവാര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നതിനിടെയാണ് സംസ്ഥാനത്തിന് കേന്ദ്ര മന്ത്രിയുടെ പ്രശംസ. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് നിപ്പ വൈറസ് പടരാനുള്ള കാരണം എന്ന് വരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുണ്ട്.
അതിനിടെ സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പ വൈറസ് ബാധിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ സ്ഥിരീകരിച്ചു. 18 പേരുടെ രക്തസാമ്പിളികളാണ് നിപ്പ ബാധിച്ചോ എന്ന സംശയത്തിന്റെ പേരില്‍ പരിശോധനയക്ക് അയച്ചത്. ഇവരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്താണ്.
Recommended Video
ഒന്നു നിർത്തണം ഹേ! ലിനി മാലാഖയായിരുന്നില്ല! നിപ്പാ വൈറസ് കൊന്ന ലിനിയുടെ മരണത്തെ പൈങ്കിളിയാക്കരുത്