സർവ്വകലാശാലകൾ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ പ്രതിഷ്ഠിക്കാനുള്ള ലാവണമാക്കി മാറ്റി; വിഡി സതീശൻ
തിരുവനന്തപുരം; കേരളത്തിലെ സർവ്വകലാശാലകൾ സി പി എം നേതാക്കളുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് വി ഡി സതീശൻ. മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട സർവ്വകലാശാലകൾ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ പ്രതിഷ്ഠിക്കാനുള്ള ലാവണമാക്കി സർക്കാർ മാറ്റിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കപ്പെടുത്തുന്ന നിലവാര തകർച്ചയാണ് നേരിടുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
'ദിലീപിനോടുള്ള കൂറ്, കള്ളതെളിവ് ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടും'; ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
ഓരോ സർവ്വകാലാശാലകളിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. കണ്ണൂർ സർവ്വകലാശാലയിലെ നിയമനം യുജിസി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. നടപടിക്രമങ്ങളെ മുഴുവൻ കാറ്റിൽ പറത്തിയാണ് സ്വന്തക്കാരെ നിയമിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രബന്ധം കോപ്പിയടിച്ചയാളെയാണ് അസി പ്രൊഫസറായി നിയമിച്ചത്. പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുന്നതിന് മുന്‍പാണ് നിയമനം നടന്നതെന്നും അതിനാല്‍ കോപ്പിയടി ഗൗരവമായി എടുക്കരുതെന്നും ഇദ്ദേഹം സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍വകലാശാലയും അംഗീകരിച്ചു. ഇപ്പോൾ അയാൾ അവിടെ കുട്ടികളെ പഠിപ്പിക്കുകയാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണം പോലും പാലിക്കാതെയുള്ള നിയമനങ്ങൾ നടക്കുകയാണ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിലവിലില്ല.സംസ്കൃത സർവ്വകലാശാലയിലെ മാർക്ക് ദാനം വലിയ വിവാദമായിരുന്നു. ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കി. ബിഎയ്ക്ക് തോറ്റപ്പോള്‍ എംഎയ്ക്ക് ഇരുന്നുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതൊക്കെയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത്.കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഉപരിപഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്.
സിപിഎമ്മിന്റെ നേതാക്കളുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് സർവ്വകലാശാലകളിലെ പോസ്റ്റുകൾ മുഴുവൻ റിസർവ്വ് ചെയ്ത് വെച്ചിരിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്നതാണ് യു ഡി എഫിന്റെ ആവശ്യം. ഇക്കാര്യം നിയമസഭയിലും ഉന്നയിച്ചിട്ടുണ്ട്. നിലവാരത്തകർച്ച വലിയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ളവയിലും പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
ഇത് സംബന്ധിച്ചെല്ലാം നിയമസഭയിൽ ഉന്നയിച്ചപ്പോൾ മറുപടി പറയാൻ പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടില്ല. അരി എത്രയെന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴിയെന്നാണ് മന്ത്രി നൽകുന്ന മറുപടി.ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് യോജിക്കാത്ത മറുപടിയാണ് അവർ നിയമസഭയിൽ നൽകിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഉണ്ടാവുന്ന വിശ്വാസ്യത തകർച്ച വിദ്യാഭ്യാസ രംഗത്തെ തകർക്കും, വിഡി സതീശൻ പറഞ്ഞു.