കേരളം കാത്തിരുന്ന വിധി, ഉത്ര കൊലക്കേസിൽ സൂരജിന് തൂക്കുകയറില്ല, ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ നിര്‍ണായക വിധി. ഉത്രയുടെ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. 5 ലക്ഷം രൂപ പിഴയും സൂരജ് ഒടുക്കണം. ഉത്ര കൊലക്കേസിലെ ഏക പ്രതിയാണ് സൂരജ്. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.
Recommended Video
മൂർഖനെക്കൊണ്ട് കടിപ്പിച്ച് പുലരും വരെ കാത്തിരുന്ന ക്രൂരത, കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസ്, നാൾവഴികൾ
വിധി കേള്‍ക്കുന്നതിന് ഉത്രയുടെ അച്ഛൻ വിജയസേനൻ, സഹോദരൻ വിഷ്ണു എന്നിവർ കോടതിയില്‍ എത്തിയിരുന്നു. 11.45ഓടെ ജയിലിൽ നിന്ന് സൂരജിനേയും കോടതിയിൽ എത്തിച്ചു. അതേസമയം സൂരജിന്റെ വീട്ടുകാര്‍ ആരും കോടതിയില്‍ എത്തിയിരുന്നില്ല. വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് ഉത്ര കൊലക്കേസിൽ കോടതി വിധി പറഞ്ഞത്.
സൂരജിന്റെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് പ്രതിയെ കോടതി ഒഴിവാക്കിയത്. പ്രായം പരിഗണിക്കണം എന്നുളള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം. മറ്റ് രണ്ട് കുറ്റങ്ങൾക്ക് പത്ത് വർഷവും ഏഴ് വർഷവും തടവ് ശിക്ഷകളാണ് സൂരജിന് കോടതി വിധിച്ചിരിക്കുന്നത്. കോടതി വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു.
ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിനും അതിന് മാസങ്ങള്‍ക്ക് മുന്‍പ് അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇരട്ട ജീവപര്യന്തം. വിഷവസ്തു ഉപയോഗിച്ചതിനാണ് പത്ത് വര്‍ഷം തടവ്. തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷവും ശിക്ഷ അനുഭവിക്കണം. ഈ 17 വര്‍ഷം കഴിഞ്ഞിട്ടാണ് ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുക. പിഴയായി വിധിച്ച 5 ലക്ഷം രൂപ ഉത്രയുടെ മകന് ലഭിക്കും.
2020 മെയ് 7നാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി ഉത്ര കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിപ്പുറം ചടുലമായ അന്വേഷണത്തിനും വേഗത്തിലുളള വിചാരണയ്ക്കും ഒടുവിലാണ് കോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന കേസ് തെളിയിക്കാനായത് കേരള പോലീസിന് നേട്ടമാണ്. ശാസ്ത്രീയമായ തെളിവുകളടക്കം നിരത്തിയാണ് പോലീസ് സൂരജിനെ പൂട്ടിയത്.
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ
പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തുക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവം ആയത് കൊണ്ട് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് സൂരജിന് വധശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൂരജിന് പരമാവധി ശിക്ഷ തന്നെ നല്‍കണം എന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവം എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിയില്‍ അഭിപ്രായപ്പെട്ടത്.
കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ അടക്കമുളള കുറ്റങ്ങളാണ് സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്. ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി 11ാം തിയ്യതിയാണ് സൂരജ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നുളള ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നല്‍കിയത്. ഉത്രയുടേത് കൊലപാതകം അല്ലെന്നും വധശിക്ഷ നല്‍കരുത് എന്നുമാണ് പ്രതിഭാഗം വാദിച്ചത്.
ഭിന്നശേഷിക്കാരിയായിരുന്ന ഉത്രയെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയും സ്ത്രീധനമായി ലഭിച്ച സ്വര്‍ണം അടക്കമുളള സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനും വേണ്ടി സൂരജ് ആസൂത്രണം ചെയ്ത് കൊല നടത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാല്‍ കൊല്ലം റൂറല്‍ എസ്പിക്ക് ഉത്രയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.