വിഎസ്സിന്റെ മകൻ വിഎ അരുൺ കുമാറിന് ക്ലീൻചിറ്റ്.. ഐഎച്ച്ആര്‍ഡി കേസിൽ കഴമ്പില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി നിയമന വിവാദത്തില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അരുണ്‍ കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് വിഎ അരുണ്‍ കുമാറിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തില്‍ ക്രമക്കേട് നടന്നതായി അന്ന് ആക്ഷേപം ഉയര്‍ന്നു.

വേണ്ടത്ര അധ്യാപന പരിചയം ഇല്ല എന്നതുള്‍പ്പെടെ യോഗ്യതാ മാനദണ്ഡം മറികടന്നാണ് വിഎസ്സിന്റെ മകൻ വിഎ അരുൺ കുമാറിന് നിയമനം നല്‍കിയത് എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് വിഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി ആരോപണം അന്വേഷിച്ചു. നിയമനത്തില്‍ ക്രമക്കേടുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ട് നടത്തിയ അന്വേഷണത്തില്‍ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രവീന്ദ്രന്‍ നായരേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.












Click it and Unblock the Notifications