"വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്ത് "..! ഇനി വരാൻ പോകുന്ന ക്യാപ്സൂൾ.. പരിഹസിച്ച് മുരളീധരൻ
തിരുവനന്തപുരം: കാത്തിരിപ്പിന് ഒടുവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് എത്തിയിരിക്കുകയാണ്. ഒപ്പം തന്നെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചിരിക്കുന്നത്. അതേസമയം കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന വ്യാജ പ്രചാരണം പൊളിഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു.
വി മുരളീധരന്റെ വാക്കുകൾ: ''പ്രധാനമന്ത്രി കേരളത്തിന് വേണ്ടി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ എത്തിക്കുന്നു എന്നതിനുളള ഉദാഹരണമാണ് കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന പ്രചാരണം. ആ പ്രചരണത്തിന് വലിയ ആയുസ്സ് ഉണ്ടായില്ല. വന്ദേഭാരത് കേരളത്തിന് ലഭിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

കേരളത്തിന് സില്‍വര്‍ ലൈനിന് വേണ്ടി വാദിച്ച മുഖ്യമന്ത്രി ഈ വാര്‍ത്തയുടെ ചുവട് പിടിച്ച് വീണ്ടും സില്‍വര്‍ ലൈനിന് വേണ്ടി ആവശ്യമുന്നയിച്ചു. പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരും ഈ ആളുകള്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും ഇല്ലാതെ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വന്ദേ ഭാരത് നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരും, ഇതാണ് ജനങ്ങള്‍ക്ക് മുന്നിലുളള താരതമ്യം'' എന്നും വി മുരളീധരന്‍ പറഞ്ഞു.
വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്: " കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് എവിടെ "? എന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുന്നു. " വന്ദേഭാരത് ദാ ഇവിടെയുണ്ട്, തിരുവനന്തപുരത്ത് "..! ഇനി വരാൻ പോകുന്ന ക്യാപ്സൂൾ, " മുഖ്യമന്ത്രി കത്തെഴുതി, കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചു " എന്നാവും ! "കാള പെറ്റന്ന് കേട്ട് കയറെടുത്ത " പിണറായി വിജയൻ ഇനിയെങ്കിലും സ്വയം തിരുത്തണം. "കേരളത്തിന് വന്ദേ ഭാരത് ഇല്ലെന്ന്" റെയിൽവെ മന്ത്രി പറഞ്ഞു എന്ന പച്ചക്കള്ളം പടച്ചുവിട്ട മാധ്യമങ്ങളും അതേറ്റെടുത്ത മുഖ്യമന്ത്രിയും ഇപ്പോൾ പരിഹാസ്യരായി !
'വന്ദേ ഭാരതും വന്ദേ മെട്രൊയും 'തമ്മിലുള്ള വ്യത്യാസം മാധ്യമപ്രവർത്തകർക്ക് അറിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം. ഇത്തരത്തിലാണ് ഭരണ- പ്രതിപക്ഷങ്ങളും തൽപര മാധ്യമങ്ങളും ചേർന്ന് നരേന്ദ്രമോദി സർക്കാരിനെക്കുറിച്ച് കേരളത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്കെത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നത്.
പക്ഷേ ഇനി അധികകാലം മലയാളിയെ പറ്റിക്കാനായില്ലെന്ന് കൂട്ടുകക്ഷികൾ തിരിച്ചറിയുക.












Click it and Unblock the Notifications