പിണറായി സദ്യ നൽകി; വിഎസ് അതിൽ മണ്ണും വാരിയിട്ടു, ഇടത് സഹയാത്രികന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയം!
തിരുവനന്തപുരം: മുഖ്യമന്ത്രി പുകഴ്ത്തിയ അൽഫോൺസ് കണ്ണന്താനത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അൽഫോൺസ് കണ്ണന്താനത്തിന് പറ്റിയതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണന്താനം ഫാസിസത്തോട് സന്ധിചെയ്തു. സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം കൂടുതൽ ജാഗ്രതപുലർത്തണമെന്നും വി.എസ് പറഞ്ഞു. ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടിയാണ് കണ്ണന്താനം പോയത്. ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമാകാന്‍ പാടില്ലായിരുന്നു എന്ന് വിഎസ് പറഞ്ഞു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരള സന്ദര്‍ശനത്തിനെത്തിയ ദിവസം തന്നെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വരികയായിരുന്നു.
സ്ഥാനലബ്ധിയേക്കാൾ വലുതാണ് രാജ്യം
വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും വിഎസ് കുറ്റപ്പെടുത്തി.
ഫാസിസത്തിന്റെ ചാലകശക്തി
രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
പിണറായിയുടെ അഭിനന്ദന പോസ്റ്റ്
കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
കേരള ഹൗസിൽ വിരുന്ന്
അതിന് ശേഷം ബിജെപിയുടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിൽ വിരുന്നൊരുക്കുകയും ചെയ്തിരുന്നു.
പിണറായിക്കും കൊട്ട്
പിണറായിയുടെ അഭിനന്ദനത്തെയും പ്രസ്താവനയില്‍ വിഎസ് പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ് പറയുന്നു.
കേരളത്തിൽ ഉജ്ജ്വല സ്വീകരണം
അതേസമയം കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി കേരള ഘടകം ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികളാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം ആഘോഷിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
അടുത്ത ബന്ധം
കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞിരുന്നു.