18 മുതല്‍ 44 വയസ്സ് വരെയുള്ളവരുടെ വാക്സിൻ രജിസ്ട്രേഷന്‍ ആരംഭിച്ചു, മുൻഗണന ഗുരുതര രോഗികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം,ڔലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്ഐവി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരുംڔഅവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉള്‍പ്പെടെ ഏകദേശം 20 കാറ്റഗറികളില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ ചെയ്ത്, വാക്സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കാന്‍ തയ്യാറാകണം.
കോവിഡ് രോഗികളില്‍ പരമാവധി ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ് ചികിത്സ നല്‍കിവരുന്നത്. അതിനു പുറമേ, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും, കണ്‍ട്രോള്‍ സെല്ലുകളില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടവരും കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളായവരും ഉള്‍പ്പെടെയുള്ള 39,280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ വഹിക്കുകയും ചെയ്തിട്ടുണ്ട്. 102 കോടി രൂപ ഇതുവരെ അതിനായി ചെലവഴിച്ചു കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാല്‍ അവര്‍ കൂട്ടായി ഒരുമയോടെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണം.