കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിശദവിവരം
വടകര: വടകര കരിമ്പനപ്പാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ട നിഗമനം. വണ്ടി നിർത്തിയ ശേഷം എ സി ഓണാക്കിയാണ് ഇവർ വാഹനത്തിനകത്ത് വിശ്രമിച്ചത്.
എ സി പ്രവർത്തിപ്പിച്ച ജനറേറ്ററിന്റെ പുകയിൽ നിന്നാണ് കാർബൺ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. വാഹനത്തിന്റെ പുറകിൽ ഇടതുവശത്തായി പുറത്ത് നിന്ന് തുറക്കാൻ കഴിയുന്ന കാബിനിലാണ് ജനറേറ്റർ ഉള്ളത്. ഇതിലെ ഇന്ധനം പൂർണമായും വറ്റിയ നിലയിലാണ്.

കാരവന്റെ ഡ്രൈവർ വണ്ടൂരിലെ പരിയാരത്ത് മനോജ് ( 48), ഫ്രണ്ട് ലൈനിനെ ഐ ടി വിഭാഗം ജീവനക്കാരൻ കാസർകോഡ് ചിറ്റാരിക്കൽ പറമ്പ് സ്വദേശി പറശ്ശേരി ജോയൽ ( 26 ) എന്നിവരാണ് മരിച്ചത്. റോഡരികിൽ വണ്ടിനിർത്തി വിശ്രമിക്കാൻ കിടന്നപ്പോഴായിരുന്നു സംഭവം. മരണം നടന്നത് തിങ്കളാഴ്ച പുലർച്ചെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വണ്ടി നിർത്തി കുറച്ച് സമയത്തിനകം തന്നെ മരണം സംഭവിച്ചിരിക്കാം. മനോജിന്റെ മൃതദേഹം വാതിലിന് അരികിലും ജോയലിന്റേത് കിടക്കയിലുമായിരുന്നു. മൂക്കിൽ നിന്ന് രക്തം ഒഴുകിയതിന്റെ പാടുണ്ട്.
മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തയ്ക്ക് പോസ്റ്റോമോർട്ടത്തിന് നേതൃത്വം നൽകിയ കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുജിത്ത് ശ്രീനിവാസൻ ഇന്നലെ വൈകിട്ടോടെ കാരവൻ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ വിരലടയാള വിദഗ്ധർ, ഫോറൻസിക് സംഘം. ഡോഗ് സ്കോഡ് എന്നിവരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
അതേ സമയം, കാബിന് ഉള്ളിലെ ജനറേറ്ററിൽ നിന്നാണോ കാർബൺ മോണോക്സൈഡ് കാരവന് ഉള്ളലേക്ക് എത്തിയത് എന്ന് മനസ്സിലാക്കാൻ ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ച് പോലീസ് പരീക്ഷണം നടത്തും. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് റൂറൽ എസ് പി പറഞ്ഞത്.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഉള്ളിൽ എ സിയിട്ട് കാർബൺ മോണോക്സൈഡ് ഡിക്റ്റർ വെച്ചായിരിക്കും പരീക്ഷണം. സാധാരണ നിർത്തിയിട്ട കാരവനിൽ എ സി പ്രവർത്തിപ്പിക്കുമ്പോൾ ജനറേറ്റർ പുറത്ത് വെയ്ക്കും. കാബിന് ഉള്ളിൽ വെച്ച് പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ മോണോക്സൈഡ് ഉള്ളിലെത്താൻ സാധ്യതയുണ്ട്. ഇക്കാര്യം ജനറേറ്ററിന്റെ ടാഗിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications