പുറത്തു പറയാൻ കൊള്ളാത്ത അത്തരം കഥകൾ വെളിപ്പെടുത്തണം; മറുപടിയുമായി വൈശാഖൻ
തിരുവനന്തപുരം; കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അവാര്‍ഡ് നിര്‍ണയത്തിലെ സുതാര്യതയെക്കുറിച്ച് പലതലങ്ങളില്‍ നിന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ആ വിവാദങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. 'അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പുറത്തു പറയാൻ കൊള്ളാത്ത കഥകൾ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ ആരോപണം ഉന്നയിച്ചയാൾ തയ്യാറാകണമെന്ന് വൈശാഖൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണ്ണയത്തിനുള്ള ചുരുക്കപ്പട്ടികയിൽ സ്വന്തം പുസ്തകം ഉൾപ്പെടുത്തി എന്നു് കണ്ടപ്പോൾ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടു് എച്ചുമുക്കുട്ടി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതു കണ്ടു. സന്തോഷം.എച്ചുമുക്കുട്ടിയുടെ പോസ്റ്റിനുള്ള കമന്റുകളിൽ ഒരാൾ സാഹിത്യ അക്കാദമിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നതു് ശ്രദ്ധയിൽ പെട്ടു. അക്കാദമി അവാർഡ് നിർണ്ണത്തിന്റെ പിന്നിൽ 'പുറത്തു പറയാൻ കൊള്ളാത്ത കഥകളു'ണ്ടെന്നാണു് ആ മാന്യദേഹത്തിന്റെ അഭിപ്രായം. ഇതേരീതിയിൽ ഉള്ള അഭിപ്രായങ്ങൾ മുൻപും കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവർക്കെല്ലാവർക്കും കൂടി അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിലുള്ള എന്റെ പ്രതികരണമാണു് താഴെ കൊടുത്തിരിക്കുന്നതു്.
"കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പുറത്തു പറയാൻ കൊള്ളാത്ത കഥകൾ ഉണ്ടെന്നു് ഒരു മാന്യൻ എഴുതിയിരിക്കുന്നതു വായിച്ചു. പുറത്തു പറയാൻ കൊള്ളാത്ത അത്തരം കഥകൾ പുറത്തു പറയുക എന്നതാണു് ഒരു ബുദ്ധിജീവിയുടെ ധാർമ്മിക ദൗത്യം. അതറിയാൻ കേരളത്തിലെ ജനങ്ങൾക്കു് അവകാശമുണ്ടു്. അതിൽ ഒരു വ്യക്തിയും ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനുമായ എനിക്കും അവകാശമുണ്ടു്. അതുകൊണ്ടു് സമൂഹത്തോടു് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ . - കുറഞ്ഞതു് എച്ചുമുക്കുട്ടിയോടും ഫേസ് ബുക്കു് വായിയ്ക്കുന്നവരോടും എങ്കിലും - ആ കഥകൾ വെളിപ്പെടുത്തണം - അക്കാദമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനെന്ന നീലയിൽ എനിയ്ക്കു് പ്രത്യേക താൽപര്യമുണ്ടു് എന്നു അറിയിയ്ക്കട്ടെ. ഫേസ് ബുക്കു മുഖേനയോ പത്രക്കുറിപ്പിലൂടെയോ അദ്ദേഹത്തിനു അതൊക്കെ വെളിപ്പെടുത്താമല്ലൊ. അതല്ല ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുന്നിൽ പ്രസംഗിച്ചു് വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ യാത്രാ സൗകര്യവും വാടക കൊടുത്തു് അക്കാദമി ഹാളും എല്ലാം എന്റെ സ്വന്തം ചിലവിൽ ഏർപ്പെടുത്താനും ഞാൻ തയ്യാറാണു്.
അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ചുരുക്കപ്പട്ടികയും മറ്റും പ്രസിദ്ധപ്പെടുത്തി സുതാര്യമാക്കാൻ തയ്യാറായപ്പോഴാണു പുറത്തു പറയാൻ കൊള്ളാത്ത കഥകൾ ഒരാൾക്കു് അറിയാമെന്ന കാര്യം പ്രകാശിതമാകുന്നതു്. എല്ലാ വർഷവും അവാർഡു് പ്രഖ്യാപിച്ചു കഴിയുമ്പോൾ അവാർഡ് കിട്ടാത്തവരും കൂടാതെ സർവ്വ പുച്ഛക്കാരും ആയവരുടെ പുലഭ്യം പറച്ചിലുകൾ പതിവാണു. അക്കാദമി അവാർഡു് നിർണ്ണയിയ്ക്കുന്നതിന്റ നടപടികൾ വിശദമായി ഞാൻ തന്നെ ഫേസ്ബുക്കിൽ എഴുതിയിരുന്നു. പിന്നെ ഒരു കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റിമീറ്ററിലും അളക്കാൻ കഴിയില്ലല്ലൊ. വിധി കർത്താക്കളുടെ ആത്മനിഷ്ഠത അളന്നു നോക്കാൻ സംവിധാനം ഉണ്ടാകുന്നതു വരെ ഈ രീതി തുടരാനേ കഴിയൂ. പുറത്തു പറയാൻ കൊള്ളാത്ത കഥകൾ പറയാനുള്ള ആർജ്ജവവും മാന്യതയും ധൈര്യവും ആ മാന്യ ദേഹത്തിനു് ഉണ്ടാവട്ടെ എന്നു് ആഗ്രഹിക്കുന്നു.", വൈശാഖൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം വിവാദങ്ങളിൽ പ്രതികരിച്ച് സക്കറിയയും രംഗത്തെതത്തി. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പോലുള്ള മൂല്യവത്തായ പുരസ്‌കാരങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്നവയല്ലെന്ന് സക്കറിയയും പ്രതികരിച്ചു. അക്കാദമി പുരസ്‌കാരം നിര്‍ണയിക്കുന്നത് ഒരു കമ്മറ്റിയാണ്. അങ്ങേയറ്റം സ്വകാര്യമാണ് മൂല്യനിര്‍ണയം. അവിടെ വ്യക്തിപരമായി സ്വാധീനം ചെലുത്തി താല്‍പര്യമുള്ള പുസ്തകങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കല്‍ പ്രയാസമാണെന്നും സക്കറിയ നിലപാട് വ്യക്തമാക്കി. അതേസമയം വൈശാഖന്റെ മറുപടിക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി ഫേസ്ബുക്കിലൂടെ നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അവാർഡുകളുടെ സുതാര്യതക്ക് ചില നിര്‍ദേശങ്ങളാണ് അബ്രഹാം എന്നയാള്‍ മുന്നോട്ട് വെക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശം ഇങ്ങനെ- " ഓരോ വിഭാഗത്തിൻ്റെയും വിധികർത്താക്കളുടെ പേരു കൂടി അവാർഡിന് പുസ്തകങ്ങൾ ക്ഷണിക്കുമ്പോൾ വെളിപ്പെടുത്തുക ഇത്തരം രീതിയാണ് വിദേശ രാജ്യങ്ങൾ കൈക്കൊള്ളൂന്നള്. അതുകൊണ്ടു് പല ഗുണങ്ങളുമുണ്ട്' ഇന്ന ആൾക്ക് കൊടുക്കവാൻ അയാളുടെ സുഹൃത്തുക്കൾക്ക് പുസ്തകം അയച്ചുകൊടുക്കന്ന രീതി അവസാനിക്കും. മുൻപേ തോ കാലത്തു ഇത്തവണ എനിക്കു തരാമെന്നു പറഞ്ഞിട്ടുണ്ടെന്നു് ഒരു എഴുത്തകാരൻ എന്നോടു പറഞ്ഞു. ഇങ്ങിനെ പറയാൻ കഴിയുന്നത് എങ്ങിനെ? ഇംഗ്ലീഷ് കവിതയെ പിന്തുടരൂ ന്ന ഒരാൾക്ക് ടി.എസ് എലിയട്ട് പോയട്രിപ്രൈസ് ആർക്ക് കിട്ടുമെന്നു പറയാനാകും.പലപ്പോഴും നോബൽ പ്രൈസും' അവാർഡുകൾ സുതാര്യമെന്നു കാണിക്കാൻ ചുരുക്ക പട്ടിക പ്രസിദ്ധീകരണത്തിനാവുകയില്ല. നല്ല സൃഷ്ടികൾ ചുരുക്കപ്പട്ടികയിൽ എത്താതെ തളളാമല്ലോ. അ വാ ർ ഡുകൾ സത്യസന്ധമാകാൻ ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാത്ത നൈതിക ബോധമാണ് കേരളത്തിലെ അവാർഡു നൽകുന്ന സ്ഥാപനങ്ങളും വ്യക്തികളും വളർത്താൻ ശ്രദ്ധിക്കേണ്ടതു്. അതില്ലാത്തിടത്തോളം ഒരു അവാർഡ് ആർക്ക കിട്ടുമെന്നു പറയാനാവില്ല. വയല) ർ അവാർഡ് ലഭിക്കാൻ അയ്യപ്പപ്പണിക്കർക്ക് എത്ര കാലം കാത്തിരിക്കേണ്ടി വന്നു.കേരളത്തിൽ ഒരു അവാർഡ് ഇന്ന ആൾക്ക കിട്ടുമെന്നു പറയുക സാധ്യമല്ല. സുഷ്ടിയല്ല സ്രഷ്ടാവാണ് പ്രധാനം. ഞാൻ ഈ പറഞ്ഞത് എല്ലാ അവാർഡുകളേയും കുറിച്ചാണ്."
Recommended Video
അവാർഡുകളെ പൊതുവെ മിക്കവരും സംശയത്തോടെയാണു കാണുന്നത് എന്നത് ഒരു സത്യം തന്നെയല്ലെന്നാണ് ആനന്ദ് എന്നയാള്‍ ചോദിക്കുന്നത്. .ഇപ്പോഴുണ്ടായ ഈ വിവാദത്തെ പറ്റി ഒരു ധാരണ ഇല്ല. എങ്കിലും അവാർഡുകൾ വാർദ്ധക്യ കാല ആനുകൂല്യങ്ങൾ പോലെ നൽകുന്ന പ്രവണത താങ്കളെ പോലുള്ളവരുടെ കാലത്തെങ്കിലും മാറ്റുന്നെങ്കിൽ അത് നല്ല കാര്യമാണ്. ചില എഴുത്തുകാർക്കെങ്കിലും സാഹിത്യ അക്കാദമി അവാർഡുകൾ വയസ്സായി ഓർമ്മകൾ നശിച്ച് ഇരിക്കുന്ന അവസരത്തിൽ ലഭിച്ചു കാണാറുണ്ട് .പട്ടടയിൽ പൂക്കൾ അർപ്പിക്കുന്ന പോലുള്ള ഒരു ആചാരം ആകാതിരിക്കട്ടെ അവാർഡുകളെങ്കിലും. ചുറു ചുറുക്കോടെ ആരോഗ്യവാനായി എഴുത്തിൽ വ്യാപരിക്കുമ്പോൾ ലഭിക്കട്ടെ കഴിവുള്ള ഏതൊരു എഴുത്തുകാരനും പുരസ്ക്കാരങ്ങൾ എന്ന് ആശിക്കുന്നു .