'മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്ന് പറഞ്ഞതാണ്'; പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളെ കോടതി വെറുതെ വിടുമെന്ന് കരുതിയില്ലെന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ അമ്മ. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും കോടതിയിൽ തുറന്ന് പറഞ്ഞതാണ്, മൂത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. പ്രതികൾക്കൊപ്പമാണ് പോലീസെന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും ഇവർ പ്രതികരിച്ചു. കേസിൽ ഇന്നാണ് വിധി വരുന്നതെന്ന് അറിഞ്ഞതു പോലുമില്ലെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.
വാളയാറിൽ ലൈംഗിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പാലക്കാട് പോക്സോ കോടതി ഇവരെ വെറുതെ വിട്ടത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

13കാരിയായ മൂത്തപെൺകുട്ടി ജനുവരിയിലും 9കാരിയായ ഇളയ പെൺകുട്ടി മാർച്ചിലുമാണ് മരിക്കുന്നത്. ഷീറ്റു മേഞ്ഞ വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോയി. പെൺകുട്ടികളുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തുക്കളും ഉൾപ്പെടെ 5 പേരാണ് കേസിൽ അറസ്റ്റിലായത്. അറസ്റ്റിലായ 17കാരൻ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications