48ാം പിറന്നാളിന് മുമ്പ് അപകടമുണ്ടാവുമെന്ന പ്രവചനം സത്യമായി, വനിതയില്‍ ദിലീപ് പറഞ്ഞത് ഇക്കാര്യങ്ങള്‍
കൊച്ചി: ദിലീപുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അന്വേഷണം നടക്കുകയാണ്. ഇതിനിടയില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം കവറായി വനിതയില്‍ വന്നിരുന്നു. ഇതില്‍ വ്യാപക വിമര്‍ശനവും മനോരമയ്‌ക്കെതിരെ അടക്കം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വനിതയിലെ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. തനിക്ക് ഉണ്ടാവുമെന്ന് പറഞ്ഞ അപകടം സംഭവിച്ചതാണ് ദിലീപ് വെളിപ്പെടുത്തുന്നത്.
ഒപ്പം കേസിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദങ്ങളും തന്റെ ചെറുപ്പക്കാലത്തെ പട്ടിണിയും മകളെ കേസ് എങ്ങനെ ബാധിച്ചുവെന്നും അടക്കം തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഇതാണ് ആരാധകര്‍ അടക്കം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ ചെറുപ്പത്തില്‍ പെരുമഴയത്ത് നിന്ന ഒരു ദിവസം ഇന്നും ഓര്‍മയുണ്ട്. ആലുവയിലെ സ്‌കൂളില്‍ നിന്ന് ദേശത്ത് വീട്ടിലേക്ക് എത്തണം. ബസ് കൂലിയായി അച്ഛന്‍ തന്ന പൈസ കളഞ്ഞുപോയി. ഒരു കൈ കൊണ്ട് കൊളിത്തു പൊട്ടിയ നിക്കറും പിടിച്ച് ഞാന്‍ ഓടാന്‍ തുടങ്ങി. കുടയില്ലാത്തത് കൊണ്ട് നനഞ്ഞായിരുന്നു ഓട്ടം. നാട്ടിലെത്തിയപ്പോള്‍ എന്നെ കാണാതെ വേവലാതിപ്പെട്ട് അച്ഛന്‍ വഴിയരികില്‍ നില്‍ക്കുന്നത് കണ്ടു. എന്നെ കണ്ട ഉടന്‍ മുട്ടുകുത്തി കുനിഞ്ഞ് കുടയ്ക്കുള്ളിലേക്ക് എന്നെ ചേര്‍ത്ത് നിര്‍ത്തി. ബസ് കൂലി കൈയ്യില്‍ ഇല്ലാത്തത് കൊണ്ട് കിലോ മീറ്ററോളം ഓടി വന്ന് എന്റെ അച്ഛന്റെ കണ്ണുനിറഞ്ഞിരുന്നുവെന്ന് ദിലീപ് പറയുന്നു.

ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. കൈയ്യിലേക്ക് നൂറ് രൂപ വെച്ച് തന്ന ബന്ധുവുണ്ട്. ലോട്ടറി കിട്ടിയ സന്തോഷമായിരുന്നു. ആ കാലത്ത് മുന്നൂറ് രൂപ കൊണ്ടാണ് അമ്മ വലിയ കുടുംബത്തിന്റെ ഒരു മാസത്തെ ചെലവ് തള്ളി നീക്കുന്നത്. അപ്പോള്‍ ആ നൂറു രൂപയുടെ സന്തോഷം ഊഹിക്കാമല്ലോ? പിന്നെ ആയിരം രൂപ പ്രതിഫലം കിട്ടിയ മിമിക്രി കാലം. ഇതൊന്നും മറന്നിട്ടല്ല ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുണ്ട്. എന്നാല്‍ കോടതി വിലക്കിയ കാര്യങ്ങള്‍സംസാരിക്കാന്‍ പരിമിതികളുണ്ട്. മാധ്യമങ്ങളുടെയോ ജനങ്ങളുടെയോ മുന്നില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല. എല്ലാം കോടതിയില്‍ മാത്രമേ പറയാവൂ.

ഞാന്‍ നിമയത്തില്‍ വിശ്വസിക്കുന്ന നീതിയില്‍ വിശ്വസിക്കുന്നയാളാണ്. ദൈവത്തില്‍, സത്യത്തില്‍ കോടതിയില്‍ ഉറച്ച് വിശ്വാസവുമുണ്ട്. സത്യം തെളിയും ഒരിക്കല്‍. ഒറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ. എന്റെ മാനസിക നില അതുവരെ തെറ്റിക്കരുത്. ജീവന്‍ നഷ്ടമാകരുത് എന്നും ദിലീപ് പറഞ്ഞു. എന്റെ ഒരു സിനിമ ഇറങ്ങുമ്പോള്‍ മോശക്കാരനാക്കാനുള്ള ശ്രമം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കുറേ കാലമായി ഞാന്‍ അത് കാണുന്നു. എനിക്കത് പുതിയ കാര്യമല്ല. സിനിമ നല്ലതാണെങ്കില്‍ എന്നെ വിശ്വസിക്കുന്ന സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ അത് കാണും. അത് ഉറപ്പാണ്. അല്ലാതെ അതിനോട് പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി.

രാമലീല എന്ന ചിത്രത്തിന്റെ കാര്യത്തിലാണ് പ്രേക്ഷകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമസന്ധിയിലെത്തിയതിന് ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണത്. സിനിമ കാണരുതെന്ന് തലേ ദിവസം വരെ പ്രചാരണമുണ്ടായി. പക്ഷേ രാമലീല ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആ സിനിമ ജനങ്ങള്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ടാണ് ഇന്ന് ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ സാധിക്കുന്നത്. രാമലീല കാണാന്‍ പ്രേക്ഷകര്‍ വന്നില്ലായിരുന്നുവെങ്കില്‍ ദിലീപ് എന്ന കലാകാരന് തിരിച്ചുവരാന്‍ ഒരുപാട് സമയം എടുക്കാമായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

സത്യമെന്ന സൂര്യനെ എന്നും മേഘം മറച്ചുവെക്കില്ല. മേഘത്തിന്റെ നിഴല്‍ മാറി വെളിച്ചം തിരിച്ചുവരും. ജീവതത്തില്‍ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടിട്ടുള്ള അമ്മ ആകെ തകര്‍ന്ന് പോയത് എന്റെ അവസ്ഥ കണ്ടാണ്. വാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ച് നിന്ന അമ്മയുടെ മുഖം തന്റെ ഓര്‍മയിലുണ്ടെന്നും ദിലീപ് പറയുന്നു. ആ ഒരാന്തലില്‍ നിന്ന് പതുക്കെ ഓര്‍മ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരമ്മ ഉണ്ടെന്നേയുള്ളൂ. ആരെയും തിരിച്ചറിയാത്ത അമ്മ. എന്നോട് എന്തിനാണ് പലര്‍ക്കും എന്നോട് ഇത്ര ശത്രുതയെന്നറിയില്ല. എല്ലാവരെയും ചിരിപ്പിക്കാന്‍ ഇറങ്ങിയ കലാകാരനാണ് ഞാന്‍. എനിക്കും അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ടെന്ന് ദിലീപ് പറയുന്നു.

ഭാര്യയടക്കമുള്ളവരുടെ ഭാവി കിടക്കുന്നത് എന്നിലാണ്. അതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. ഇപ്പോഴത്തേത് സമയ ദോഷം എന്ന് കരുതി സമാധാനിക്കുകയാണ്. എനിക്ക് വേണ്ടി ഞാന്‍ പോലുമറിയാത്ത എത്രയോ പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സഹായിച്ചവര്‍ പോലും എനിക്കെതിരെ തിരിയുന്ന കാലമാണിത്. ഈ പ്രശ്‌നം തുടങ്ങുന്നതിന് കുറച്ച് നാള്‍ മുമ്പ് ലാല്‍ജോസ് എന്നെ വിളിച്ചു. വീടിനടുത്തുള്ള ഒരാള്‍ ലാലുവിനോട് പറഞ്ഞത്രേ, ദിലീപിനോട് സൂക്ഷിക്കാന്‍ പറയണം. 48ാം പിറന്നാളിന് മുമ്പ് അയാള്‍ക്കൊരു വലിയ ആപത്ത് വരുന്നുണ്ട്. മരണസന്ധിയാണ് എന്നൊക്കെ പറഞ്ഞുവത്രേ.

എയര്‍ക്രാഷാണ് മനസ്സില്‍ കാണുന്നത് എന്നൊക്കെ അയാള്‍ പറഞ്ഞിരുന്നു. ലാലുവിനോട് ചോദിച്ച് ഞാന്‍ അയാളെ പോയി കണ്ടു. പ്രാര്‍ത്ഥനയില്‍ തെളിഞ്ഞതാണെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അത് കാര്യമാക്കിയില്ല. അതിന് ശേഷമാണ് അമേരിക്കന്‍ ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനം എയര്‍പോട്ടില്‍ പെട്ടു. റിമി ടോമിയും നാദിര്‍ഷായും ഒക്കെ കരച്ചിലായി. വിമാനം ഇപ്പോള്‍ തകരും, എല്ലാവരും മരിക്കുമെന്നായിരുന്നു കരുതിയത്. നേരത്തെ പറഞ്ഞയാളുടെ പ്രവചനമാണ് എനിക്ക് ഓര്‍മ വന്നത്. ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. ഇവിടെ വന്ന് കുറച്ച് നാളുകള്‍ക്കുള്ളിലാണ് കേസെല്ലാം വരുന്നത്. കോടതിയില്‍ നിന്ന് എന്നെ കൊണ്ടുപോകും വഴി എയര്‍പോര്‍ട്ടിലേക്കുള്ള സിഗ്നലില്‍ വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അന്ന് ഭാവി പ്രവിച്ചയാള്‍ റോഡില്‍ നില്‍ക്കുന്നത് കണ്ടു. എന്നെ കണ്ടതും അയാള്‍ മുഖം പൊത്തി. മരണ സന്ധിയെന്നല്ല, മരണം എന്ന് തന്നെയാണ് അയാള്‍ അന്ന് പറഞ്ഞതെന്ന് ലാല്‍ ജോസും പറഞ്ഞു.

ഒരാപത്ത് സംഭവിക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാവുമെന്ന് മനസ്സിലായി. എന്നെ കുറ്റപ്പെടുത്തിയവരെ ഞാന്‍ പിന്നീട് അങ്ങോട്ട് പോയി കണ്ടു. എന്നും കുടെയുണ്ടാവുന്നത് കുടുംബമാണ്. സുഹൃദ്ബന്ധങ്ങളും അങ്ങനെ തന്നെയാണ്. മീനാക്ഷിക്ക് സ്‌കൂളില്‍ പോകാന്‍ പോലും കേസിന്റെ കാലത്ത് ബുദ്ധിമുട്ടുണ്ടായിരുന്നു. അന്നവള്‍ പ്ലസ്ടുവിലാണ്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും ദിലീപ് പറഞ്ഞു. അതേസമയം കഴിഞ്ഞ ഒരു നിമിഷവും മറന്ന് പോകരുതെന്ന് ഞാന്‍ ദിലീപേട്ടനോട് പറയാറുണ്ടെന്ന് കാവ്യ പറഞ്ഞു. അനുഭവിച്ചതെല്ലാം എഴുതണം. ഓരോ വ്യക്തിയെ കുറിച്ചും എഴുതണം. എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരുമെന്നും കാവ്യ പറഞ്ഞു.












Click it and Unblock the Notifications