'എക്‌സാലോജിക് മരവിപ്പിക്കാൻ വീണ വിജയൻ തെറ്റായ വിവരങ്ങൾ നൽകി'; ആർഒസിയുടെ കണ്ടെത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് തിരിച്ചടിയായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക കണ്ടെത്തൽ. രേഖകളിൽ കൃത്രിമം കാണിച്ചതായാണ് ആർഒസി കണ്ടെത്തലിൽ പറയുന്നത്. എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്ന് ആർഒസി വ്യക്തമാക്കുന്നു. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.
വീണയുടെ കമ്പനിയായ എക്‌സാലോജിക് മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനാണെന്ന് നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. എക്‌സാലോജിക്കിനും, വീണ വിജയനും തിരിച്ചടിയായ ആർഒസി ബെംഗളുരുവിന്റെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ കൃത്രിമം കാട്ടിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള മതിയായ യോഗ്യത വീണയുടെ കമ്പനിക്ക് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ കഴിയുക. ഇത് മറച്ചുവെച്ചാണ് 2022ൽ കമ്പനി അപേക്ഷ സമർപ്പിച്ചത്. 2021ൽ മെയ് മാസത്തിൽ കമ്പനി ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസിയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
കൂടാതെ നിയമ നടപടി നേരിടുന്ന കാര്യം കമ്പനി മറച്ചുവെച്ചുവെന്നും കണ്ടെത്തലിൽ പറയുന്നു. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാൻ കഴിയില്ല. ഇത് പാലിക്കാനായി നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്‌സാലോജിക്ക് നൽകിയ രേഖയിൽ പറയുന്നത്. എന്നാൽ 2021ൽ കമ്പനീസ് ആക്‌ട് പ്രകാരം ഡയറക്‌ടർക്ക് അടക്കം നോട്ടീസ് ലഭിച്ചത് എക്‌സാലോജിക്ക് മറച്ചുവച്ചുവെന്നാണ് ആർഒസി പറയുന്നത്.
ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്‌സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുളള തെറ്റായ സാക്ഷ്യപത്രങ്ങൾ വീണയും എക്‌സാലോജിക്കും ഹാജരാക്കിയത്.
അതേസമയം, നേരത്തെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications