കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി 23ന് പരിഗണിക്കും
ഇന്നലെ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലൻസ് കോടതി മാറ്റിവച്ചു. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിവച്ചത്. ഈ മാസം 23ന് കേസ് പരിഗണിക്കും. തിങ്കളാഴ്ച ഷാജിയുടെ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഈ വിവരങ്ങളും കോടതി ചേരുമ്പോൾ വിജിലൻസ് അറിയിക്കും.

ഇന്നലെ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശോധനയാണ് ഷാജിയുടെ വീട്ടിൽ നടന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, സ്വര്‍ണം, വിദേശ കറന്‍സി എന്നിവ റെയ്ഡിനിടെ കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ടെ വെളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും ഒരോ സമയം ആയിരുന്നു റെയ്ഡ്. വീടിന്റെ ഓരോ മുക്കുമൂലകളും പരിശോധിച്ചു.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.
വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഷാജിയുടെ പാസ്‌പോര്‍ട്ട് രേഖകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാത്തിനും കൃത്യമായ രേഖകളും തെളിവും ഹാജരാക്കിയാല്‍ പിടിച്ചെടുത്തവയെല്ലാം ഷാജിക്ക് തന്നെ തിരിച്ചുകിട്ടും. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. ഷാജിയോട് ഇടതുപക്ഷം പ്രതികാരം ചെയ്യുകയാണെന്നും ലീഗ് ആരോപിക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജിയുടെ വീടുകളില്‍ റെയ്ഡ് നടന്നത്.












Click it and Unblock the Notifications