പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതം: കെ പി എ മജീദ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എല്ലാ ഏജൻസികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാർ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ വീണ്ടും കുത്തിപ്പൊക്കുകയാണ്. ജനങ്ങളുടെ ബുദ്ധിയ പരിഹസിക്കുന്നതിന് തുല്യമാണിത്. അഴിമതിയിൽ മുങ്ങിയ സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ അവസാനവട്ട ശ്രമം മാത്രമാണിതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
കെപിഎ മജീദിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. എല്ലാ ഏജൻസികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാർ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ വീണ്ടും കുത്തിപ്പൊക്കുകയാണ്. ജനങ്ങളുടെ ബുദ്ധിയ പരിഹസിക്കുന്നതിന് തുല്യമാണിത്. അഴിമതിയിൽ മുങ്ങിയ സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ അവസാനവട്ട ശ്രമം മാത്രമാണിത്. ബാർ കോഴക്കേസ് ഒതുക്കാൻ ജോസ് കെ. മാണി തനിക്ക് പത്തു കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താത്ത സർക്കാരാണ് ഈ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്നത്.

ഇതുകൊണ്ടൊന്നും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിജിലൻസിനെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയനാടകം ജനം തിരിച്ചറിയും.
എൽ.ഡി.എഫ് കൺവീനർ നേരത്തെ പ്രഖ്യാപിച്ചതു പോലെ ലിസ്റ്റിട്ട് സ്വന്തം അന്വേഷണ ഏജൻസികളെ വെച്ച് യു.ഡി.എഫ് നേതാക്കളെ സർക്കാർ വേട്ടയാടുകയാണ്. സി.പി.എം നേതാക്കൾക്കെതിരെ നൽകുന്ന ഒരു വിജിലൻസ് ഒരു കേസും പരിഗണിക്കുന്നില്ല. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ അഴിമതിക്കേസുമൊക്കെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചിട്ടും കേസ് മുന്നോട്ടു പോകുന്നതിന്റെ ജാള്യതയിലാണ് സർക്കാർ. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമോ എന്ന ഭയമാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ ഈ നാണംകെട്ട കളിക്ക് പ്രേരിപ്പിക്കുന്നത്.
രണ്ടു മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ബിനാമി ഭൂമിയുണ്ടെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ അഴിമതിക്കാരാണെന്ന് തെളിഞ്ഞതോടെ ആ നാണക്കേട് മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാവിനെയും എം.എൽ.എമാരെയും കള്ളക്കേസിൽ കുടുക്കുന്നത്. ഈ കള്ളക്കളികൾ കൊണ്ടൊന്നും സർക്കാരിന് രക്ഷപ്പെടാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും.












Click it and Unblock the Notifications