'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക മത്സരം കാണാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം. കളി കാണാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമായി. കളിയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് വലിയ വിവാദമാണ് ഉയര്‍ന്നത്. ടിക്കറ്റ് നിരക്കിനെ ചൊല്ലി കായിക മന്ത്രി നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. ഇതാണ് ഇപ്പോഴത്തെ ട്രോളുകള്‍ക്കും പരിഹാസത്തിനും പ്രധാന കാരണം.

ക്രിക്കറ്റ് മത്സരത്തിനുള്ള വിനോദ നികുതി കുത്തനെ ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി വി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞത്, പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട എന്നായിരുന്നു. നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്നും കുറച്ച് കൊടുത്താല്‍ അതിന്റെ ഇളവ് സാധാരണക്കാരന് ലഭിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സംഘാടകര്‍ അമിത ലാഭം എടുക്കാതിരിക്കുന്നതിനാണ് നികുതി കുറയ്ക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

നികുതി വര്‍ദ്ധിപ്പിച്ചതും മന്ത്രിയുടെ പ്രസ്താവനയൊക്കെ കണക്കിലെടുത്തുമാണ് ഇന്നത്തെ കളി കാണാന്‍ കാണികള്‍ എത്താതിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. വലിയ രീതിയിലുള്ള ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാണികളുമായാണ് ഇന്നത്തെ മത്സരം നടന്നത്.

ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഇത്രയും കൂടുതല്‍ പട്ടിണിക്കാരുണ്ടോ എന്നാണ് പലരും ട്രോളുകളിലൂടെ ചോദിക്കുന്നത്. മത്സരത്തിന്റെ ജി എസ് ടിക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്‍ത്തിയത്. നേരത്തെ 5 ശതമാനമായിരുന്നു നികുതി 12 ശതമാനമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ചിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ മാത്രം നല്‍കേണ്ടിവരും.

ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ മന്ത്രിയുടെ പരാമര്‍ശവും വന്നത് വലിയ വിവാദത്തിന് കാരണമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

പാവപ്പെട്ട ജനങ്ങളാണ് കളി കാണേണ്ടത്. പട്ടിണികിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്. തിരുവനന്തപുരത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളി വന്നപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ പോക്കറ്റ് അടിക്കുന്ന നടപടി മന്ത്രിയും സര്‍ക്കാരും അവസാനിപ്പിക്കണം. മന്ത്രി എനിക്ക് ഇഷ്ടമുളളയാളാണ് പക്ഷേ ഇങ്ങനെ പറയുവാന്‍ പാടില്ല. പണക്കാര്‍ മാത്രം കാണേണ്ട കളിയല്ല ക്രിക്കറ്റ് എല്ലാവരും കാണേണ്ട കളിയാണ് ക്രിക്കറ്റ് .

നികുതി വര്‍ദ്ധിപ്പിച്ച് ടിക്കറ്റ് ചാര്‍ജ്ജ് കൂട്ടി ആര്‍ക്കും കയറുവാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കിയ നടപടി പിന്‍വലിക്കണം. മന്ത്രിയുടെ പ്രസ്താവന ശരിയായില്ല. യാതൊരു നീതീകരണവും ഇല്ലാത്ത നിലയിലാണ് ടാക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് ടിക്കറ്റ് എടുക്കാതെ കളികാണുന്നവരാണ് വിമര്‍ശിക്കുന്നത് എന്ന് പറഞ്ഞതായി കണ്ടു. ഞാന്‍ ടിക്കറ്റ് എടുത്ത് നിരവധി തവണ കളികണ്ടിട്ടുളള വ്യക്തിയാണ്. എന്റെ മക്കള്‍ ക്രിക്കറ്റ് പ്രേമികളാണ്.

ഡല്‍ഹിയില്‍ ആയിരിക്കെ നിരവധി തവണ ടിക്കറ്റ് എടുത്ത് കളി കാണാന്‍ പോയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കൂടി കളികാണുന്നതരത്തില്‍ ടിക്കറ്റ് നിരക്ക് കുറക്കുവാനുളള നടപടിയാണ് സ്വീകരിക്കേണ്ടത്. കേരളക്രിക്കറ്റ് അസോസിയേഷനും സര്‍ക്കാരും തമ്മിലുളള പ്രശ്‌നങ്ങള്‍ അവരു തമ്മില്‍ പറഞ്ഞു പരിഹരിക്കണം. അല്ലാതെ പാവപ്പെട്ടവര്‍ കളികാണേണ്ട എന്ന മന്ത്രിയുടെ പ്രസ്താവന ഒരു തരത്തിലും ന്യായീകരിക്കുവാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications