വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി; സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമെന്നും കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിർമാണം തുടങ്ങിയത് വലിയ ചർച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തിൽ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണമെന്നാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തര പ്രമേയം പോലും അവതരിപ്പിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു.
തുറമുഖം ഒഴിപ്പിക്കാനാവില്ല. ജീവിതം പൊറുതിമുട്ടിയ സമൂഹമാണ് മത്സ്യത്തൊഴിലാൡകൾ. തീരത്തിന്റെ കണ്ണീരൊപ്പിയത് ഞങ്ങളാണെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ സജി ചെറിയാൻ കരഞ്ഞപ്പോൾ തീരമാണ് കണ്ണീരൊപ്പിയത്. മത്സ്യതൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകി അവരെ സന്തോഷത്തോടെ കൂടെ നിർത്തി പ്രശ്‌നം പരിഹരിക്കണം. നഷ്ടപരിഹാരം നൽകാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കണം - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് ഒരുപാടധികം തടസങ്ങളുണ്ടായിരുന്നു. ഇവിടെയൊരു പോർട്ട് വരുന്നത് അസാധ്യമായ കാര്യമെന്ന് വിമർശനം ഉണ്ടായി. അതൊക്കെ കഴിഞ്ഞ് വന്നപ്പോഴാണ് സമരമുണ്ടായത്. ഇത്തരമൊരു പ്രശ്നം വികസിച്ച് വരാൻ പാടില്ലായിരുന്നു. മന്ത്രിയെ സംബന്ധിക്കുന്ന ഒരു പ്രസ്താവന ഈ അടുത്ത കാലത്ത് കേരളം കേട്ട ഏറ്റവും മോശമായ ഒരു സ്റ്റേറ്റ്മെന്റാണ്. അതിനെ കുറിച്ച് മാന്യമായി പറയാവുന്നത് മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ട്. അത് ഇടതു മുന്നണി കേൾക്കാഞ്ഞിട്ടാണ്. അതിൽ നിന്നൊരു രാഷ്ട്രീയ മുതലെടുപ്പ് ഞങ്ങളാഗ്രഹിച്ചിട്ടില്ല. ഞങ്ങൾക്കത് വേണ്ട. ഇത്തരം വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ കേരളത്തിലെ സാമുദായിക സൗഹാർദം നിലനിർത്താനുള്ള നിലപാടെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇത് വികസിക്കാൻ ഇടയാക്കരുത്. മന്ത്രി വി അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു.
അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അങ്ങനെ കേരളത്തിൽ കേൾക്കാൻ പോലും പാടില്ല. ഇവിടെ എന്താണ് തകരാറായതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. വിഴിഞ്ഞം കരാർ അദാനിക്ക് കൊടുത്തത് ആരാണെന്ന് തർക്കിക്കേണ്ട. ആ നിലയ്ക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരാതി വരാത്ത വിധത്തിൽ നഷ്ടപരിഹാരം നൽകണമായിരുന്നു - കുഞ്ഞാലിക്കുട്ടി പറഞ്ഞു.