നാദാപുരം പീഡനം, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമമെന്ന് വി.എസ്
വടകര: നാദാപുരം പാറക്കടവ് എല്‍.കെ.ജി വിദ്യാര്‍ഥിനി ദാരുണമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇതിന് ഉന്നതര്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് വി.എസ് അച്യുതാനന്ദന്റെ ആരോപണം. ആദ്യം കുട്ടികളാണ് പ്രതികളെന്ന് പറഞ്ഞു. പിന്നീട് വീണ്ടും ഒരു അന്വേഷണം. ഇതിനിടെ ബസ് ക്ലീനറെ പ്രതി ചേര്‍ക്കാനുള്ള ശ്രമവും നടന്നു. ഇതെല്ലാം കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് ഭീകരമായി മര്‍ദ്ദിക്കുകയാണ് ചെയ്തത്. പിന്നീട് ജനങ്ങള്‍ അക്രമാസക്തരായപ്പോള്‍ ഇയാളെ വിട്ടയക്കാന്‍ പോലീസ് നിര്‍ബന്ധിതരായി.
പീഡനത്തിനിരയായ നാദാപുരം പാറക്കടവ് വിദ്യാര്‍ഥിനിയുടെ മൊഴി കണ്ടില്ലെന്നുവെക്കുകയും അത് ഒതുക്കി തീര്‍ക്കാനുമാണ് പോലീസ് ശ്രമിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്ക് പോലീസ് കൂട്ടുനിന്നതിന്റെ തെളിവാണിതെന്നും വി.എസ് ആരോപിച്ചു. സര്‍ക്കാരിന്റെ പിടിപ്പികേടുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് വി.എസ് ആരോപിച്ചു. ആഭ്യന്തരമന്ത്രിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണിതെല്ലാം നടക്കുന്നത്. പീഡനം നടന്നപ്പോള്‍ തന്നെ രക്ഷിതാക്കള്‍ വിവരം സ്ഥാപന മേധാവികളെ അറിയിച്ചെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരു പിഞ്ചുകുഞ്ഞ് ദാരുണമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസും അധികൃതരും രംഗത്തിറങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്.
കേസ് അന്വേഷണം നടക്കുമ്പോള്‍ ആ പ്രദേശത്തിന്റെ പരിധിയില്‍ ഇല്ലാത്ത താമരശ്ശേരി ഡി.വൈ.എസ്.പി നാദാപുരത്ത് എത്തിയതും കേസന്വേഷണം ഗതിമാറിയതും ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പിഞ്ചു കുഞ്ഞിന്റെ പ്രായമോ മാനസികാവസ്ഥയോ തിരിച്ചറിയാത്ത വിഡ്ഢികളായ പോലീസ് എന്ത് നിയമമാണ് പാലിക്കുന്നതെന്ന് മനസിലാകുന്നില്ല. കുട്ടിയെ ചോദ്യം ചെയ്തത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും വി.എസ് പറഞ്ഞു.
പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിയെപ്പറ്റി അന്വേഷിക്കണം. പ്രതികളെ സഹായിക്കുകയും പെണ്‍കുട്ടിക്കെതിരെ മനുഷ്യാവകാശലംഘനം നടത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഈ പൈശാചിക പ്രവൃത്തിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണ്ടതാണെന്നും വി.എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.