വിടി ബൽറാം കമ്പ്യൂട്ടര്‍ കളികളില്‍ ബഹുമിടുക്കനായ അമൂല്‍ബേബി.. രൂക്ഷ പ്രതികരണവുമായി വിഎസ്
Recommended Video
തിരുവനന്തപുരം: എകെജിക്കെതിരെ നടത്തിയ വിവാദ ആരോപണം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാത്ത വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. എംഎല്‍എ തെറ്റ് തിരുത്തുന്നത് വരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസവും ബല്‍റാമിന്റെ കാറിന് നേരെ ചീമുട്ടയേറുണ്ടായി.
ഫെമിനിസ്റ്റാണോ? മുഖ്യമന്ത്രി പിണറായി വിജയനോട് റിമയുടെ ഒരൊന്നൊന്നര ചോദ്യം.. ഉത്തരം ഇങ്ങനെ
തല്‍ക്കാലം പൊതുചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ബല്‍റാമിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ വിടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിഎസ് അച്യുതാന്ദന്‍. ദേശാഭിമാനി എഡിറ്റോറിയല്‍ പേജിലെഴുതിയ അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് തൃത്താല എംഎല്‍എയ്ക്ക് വിമര്‍ശനം.
ബൽറാമിന് എതിരെ വിഎസ്
എകെജിയെക്കുറിച്ച് ഒരു കോണ്‍ഗ്രസ് യുവനേതാവ് ഫേയ്‌സ്ബുക്കില്‍ കുറിച്ച തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ലേഖനമെഴുതാന്‍ കാരണമെന്ന് വിഎസ് വ്യക്തമാക്കുന്നു. വിഎസ് പറയുന്നത് ഇങ്ങനെയാണ്: 1930കളുടെ അവസാനം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പേ തന്നെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ സംഘര്‍ഷഭരിത ഭൂമികയിലേക്ക് എടുത്ത് ചാടിയവരായിരുന്നു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍.
അന്നത്തെ പാർട്ടി പ്രവർത്തനം
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് അതിലെ ഇടതുപക്ഷ ചേരിയിലും നിലയുറപ്പിക്കുകയും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാക വാഹകരായി മാറുകയുമായിരുന്നു അവര്‍ ചെയ്തത്. ജന്മിമാരുടേയും മുതലാളിമാരുടേയും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭീഷണികളും മര്‍ദനങ്ങളും ഏറ്റുവാങ്ങി വേണമായിരുന്നു അക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജനമധ്യത്തിലിറങ്ങാന്‍.
ചോരയും പ്രാണനും നൽകിയുള്ള പ്രവർത്തനം
രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് തിരിച്ച് വീട്ടിലേക്ക് വരാന്‍ കഴിയുമെന്ന് പോലും പ്രതീക്ഷിക്കാന്‍ കഴിയാത്ത കാലമായിരുന്നു അത്. സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും കരഗതമാകുമെന്നോ തുടര്‍ന്ന് എന്തെങ്കിലുമൊക്കെ സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്നോ സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന നാളുകളുമായിരുന്നു അത്. അവിടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ചോരയും പ്രാണനും വരെ നല്‍കാന്‍ തയ്യാറായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്.
ഗസറ്റിൽ പേര് മാറ്റിയതല്ല
ഈ ചരിത്രസംഭവങ്ങളെ ദീപ്തമാക്കിയ ഏറ്റവും ഉജ്ജ്വലമായ പേരാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എകെജി. എകെ ഗോപാലന്‍ എന്ന പേരിലെ എകെജി എന്നാക്കിയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് അദ്ദേഹം നടത്തിയ പേരുമാറ്റമായിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് ജനങ്ങള്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അത്. എന്തുകൊണ്ടാണ് എകെ ഗോപാലന്‍ ഇന്ത്യക്കാര്‍ക്ക് എകെജിയായത് ?
കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ
അദ്ദേഹം കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി ജനങ്ങളുടെ ജീവിതം പുതുക്കിപ്പണിയാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചു. ജനങ്ങളുടെ വേദനകള്‍ അവരുടെ ആവലാതികള്‍, പ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍, പട്ടിണി, ദാരിദ്ര്യം എന്നിങ്ങനെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തിളച്ച് മറിയലുകളിലും അദ്ദേഹം അവര്‍ക്കൊപ്പം നിന്നു. മനുഷ്യത്വമായത് ഒന്നും എനിക്ക് അന്യമല്ല എന്ന മാര്‍ക്‌സിന്റെ വാക്കുകളെ സ്വന്തം ജീവിതവും പോരാട്ടങ്ങളും കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു എകെജി ചെയ്തത്.
എകെജി നടത്തിയ പോരാട്ടങ്ങൾ
പാവപ്പെട്ടവന് ഭൂമി നല്‍കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് മുടവന്‍ മുകള്‍ കൊട്ടാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ചാടിക്കടന്നത് ചരിത്രത്തിലെ തന്നെ വലിയൊരു പ്രതിഷേധത്തിന്റെ അടയാളമായിരുന്നു. മിച്ചഭൂമി സമരത്തിന്റെ കാഹളം മുഴക്കി നടന്ന ആലപ്പുഴയിലെ അറവുകാട് സമ്മേളനത്തിലേക്ക് മലബാറില്‍ നിന്ന് ജാഥ നയിച്ചതും മറ്റൊരു ചരിത്രമാണ്. പട്ടിണി ജാഥ നയിച്ചും എകെജി കേരളത്തിലെ മനുഷ്യരുടെ ജീവിതത്തിലേക്കും സ്വപ്‌നങ്ങളിലേക്കും ചിറക് വിരിക്കുകയായിരുന്നു.
ബിരുദങ്ങൾ മാത്രം പോര
ഇതിന്റെയെല്ലാം ആകെത്തുകയായിട്ടായിരുന്നു കേരളം ചരിത്രമുന്നേറ്റങ്ങളിലേക്ക് ഇടറാത്ത ചുവടുകള്‍ വെച്ചത്. ഇതൊന്നും അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, അത്തരക്കാര്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും ചരിത്രവും പാരമ്പര്യവും അറിയുന്നില്ലെന്ന് വേണം കരുതാന്‍. പേരിന്റെ അക്ഷരങ്ങള്‍ക്ക് പിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാവരുത് ഒരു പൊതുപ്രവര്‍ത്തകനേയും നേതാവിനേയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടേയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം.
വെറും പൊങ്ങുതടികൾ മാത്രം
അതില്ലാതെ വന്നാല്‍ പൊങ്ങുതടിപോലെ നീന്തി നടക്കാമെന്ന് മാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളത് എന്നോര്‍ക്കണം.
ബൽറാം അമൂൽ ബേബി
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അസംബന്ധജടിലവും അര്‍ത്ഥ ശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ഗാന്ധിയെ ഞാന്‍ അമൂല്‍ ബേബി എന്ന് വിളിച്ചിരുന്നു. ആ പ്രയോഗത്തിന്റെ സാരസര്‍വ്വസ്വം അക്കാലത്ത് രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിറഞ്ഞുനിന്നതാണ്.ഇപ്പോള്‍ എകെജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ത്ഥതയില്ലാതെ അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ത്ഥമാണെന്ന് എനിക്ക് തോന്നുന്നു.
കമ്പ്യൂട്ടർ കളികളിൽ ബഹുമിടുക്കൻ
എകെജിയുടെ വേര്‍പാടിന് ശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവകോണ്‍ഗ്രസ് നേതാവ്. കമ്പ്യൂട്ടറുകള്‍ കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്നും കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നുണ്ട്. കമ്പ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളുമൊന്നും വന്നിട്ട് അധികകാലമായിട്ടില്ലല്ലോ.അതിന് മുമ്പ് തന്നെ ഈ നാടുണ്ട്, ഇവിടെ മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. അവരുടെയെല്ലാം അരികുകളിലൂടെ സഞ്ചരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുപറയാനാണ്.
ഗാന്ധിയുടെ ആത്മകഥയും വായിക്കൂ
മഹാത്മാ ഗാന്ധി കസ്തൂര്‍ബയെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബയ്ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്ന് വായിച്ച് നോക്കണം. എന്നിട്ട് വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെക്കുറിച്ച് പറഞ്ഞത് പോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം.
കോൺഗ്രസ് തിരുത്തണം
ഈ വിദ്വാന്റെ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊക്കെ പ്രതികരിച്ചിട്ടുണ്ട്. പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പറയാന്‍ പാടില്ലാത്തതാണ്. എന്നൊക്കയാണ് ഇക്കൂട്ടര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണം എന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.