Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂപ്പൽ ചാനൽ പോലും ചെയ്യാത്ത പണി! ചർച്ചയിൽ വെള്ളം കുടിപ്പിച്ചതിന് പ്രമോദ് രാമനെ കടന്നാക്രമിച്ച് ബൽറാം

തൃത്താല: എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അപമാനിച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തൃത്താല എംഎൽഎ വിടി ബല്‍റാം പങ്കെടുക്കുന്ന പരിപാടികളില്‍ സിപിഎം കരിങ്കൊടി പ്രതിഷേധം അടക്കമുള്ളവ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം തൃത്താലയ്ക്കടുത്ത് അത്തരമൊരു പ്രതിഷേധത്തിനിടെ ബല്‍റാമിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. ഇത് സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതാണ് എന്ന തരത്തിലാണ് ആദ്യം പ്രചാരണം നടന്നത്.

എന്നാല്‍ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പിന്നാലെ പുറത്ത് വന്നു. ചീറിപ്പാഞ്ഞ് പോയ എംഎൽഎയുടെ വാഹനം പോലീസുകാരന്റെ കയ്യില്‍തട്ടിയാണ് കണ്ണാടി തകര്‍ന്നത്. ഇത് സംബന്ധിച്ച് മനോരമ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ബല്‍റാമിനെ അവതാരകനായ പ്രമോദ് രാമന്‍ വെള്ളം കുടിപ്പിച്ചു. ഇതോടെ പ്രമോദ് രാമനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ.

പ്രമോദ് രാമന്റെ കൽപ്പന

പ്രമോദ് രാമന്റെ കൽപ്പന

ഇതിനെ സിപിഎം അക്രമം എന്ന് വിളിക്കാൻ പാടില്ല എന്ന് മനോരമ ന്യൂസിലെ പ്രമോദ് രാമന്റെ കൽപ്പന. മുന്നിൽ പോകുന്ന പൈലറ്റ് ജീപ്പിന്റെ മാത്രം വേഗതയിൽ റോഡിന്റെ പരിധിയും കഴിഞ്ഞ് പരമാവധി വലത്തേക്ക് ഒതുങ്ങിപ്പോവുന്ന എന്റെ വാഹനത്തിന് മുന്നിലേക്ക് ഇരച്ചുകയറി വന്നതിന്റെയും തടയാൻ ശ്രമിച്ച പോലീസുകാരനെ കഴുത്തിന് പിടിച്ച് തള്ളി വാഹനത്തിലേക്ക് വീഴ്ത്താൻ നോക്കിയതിന്റെയും ഭാഗമായി സൈഡ് വ്യൂ മിറർ തകർന്നതിനെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്! തട്ടിയത് പോലീസുകാരന്റെ കയ്യാണോ അതിനും മുന്നിൽ നിൽക്കുന്ന ഡിഫിക്കുട്ടന്റെ കയ്യാണോ എന്നതിന് ഇവിടെ എന്താണ് പ്രസക്തി? പോലീസ് വന്നത് ഏതായാലും എന്റെ കാറിന്റെ ചില്ല് തകർക്കാനല്ലല്ലോ, അങ്ങനെ ചെയ്യാൻ വേണ്ടി തള്ളിക്കയറി വന്നവരെ തടയാനല്ലേ പോലീസ് നോക്കിയത്?

മറ്റാരാണ് ഉത്തരവാദികൾ

മറ്റാരാണ് ഉത്തരവാദികൾ

നടന്ന അനിഷ്ട സംഭവങ്ങൾക്ക് സിപിഎം സമരക്കാരല്ലാതെ വേറാരാണ് ഉത്തരവാദികൾ, ISIS തീവ്രവാദികളോ? സമരം സമാധാനപരമായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷൻ അവിടെ ഉണ്ടാകുമായിരുന്നോ? ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. അതൊന്നും ഇവിടെയും ചെയ്യാൻ അവർക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല, തൃത്താലയിലെ സിപിഎം ഭീരുക്കൾക്ക് അതിനുള്ള പാങ്ങില്ലാത്തത് കൊണ്ടാണ്. മുൻപ് കാഞ്ഞിരത്താണിയിൽ ഒന്ന് ശ്രമിച്ച് നോക്കിയപ്പോൾ അവർക്ക് തന്നെ അത് ബോധ്യപ്പെട്ടതുമാണ്.

പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മട്ടിൽ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുക്കാൻ നോക്കിയ താങ്കളുടെ മാധ്യമ പ്രവർത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവർത്തിക്കുന്നില്ല എന്നാണ് പ്രതികരണം.

ആദർശവാദിക്ക് ചേരുന്നതാണോ ഈ നുണപറച്ചിൽ

ആദർശവാദിക്ക് ചേരുന്നതാണോ ഈ നുണപറച്ചിൽ

മനോരമ ചാനലിലെ പ്രമോദ് രാമൻ നയിക്കുന്ന ഒൻപത് മണി ചർച്ച എന്ന പരിപാടിയിലാണ് ആദർശവാദിക്ക് ചേരുന്നതാണോ ഈ നുണപറച്ചിൽ എന്ന തലക്കെട്ടിൽ ചർച്ച നടന്നത്. വിടി ബൽറാം എംഎൽഎ തന്നെ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. കൂടല്ലൂരിൽ സിപിഎം പ്രവർത്തകർ അഴിഞ്ഞാടിയെന്നും തന്റെ വാഹനം തല്ലിത്തകർത്തുവെന്നുമാണ് ബൽറാം നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം. ഈ സംഭവത്തെക്കുറിച്ചുള്ള ആദ്യ ഫേസ്ബുക്ക് പോസ്റ്റിലും സിപിഎം അക്രമം എന്ന വാദത്തിലൂന്നി നിൽക്കുന്നു എംഎൽഎ. മാധ്യമങ്ങൾ ആദ്യം നൽകിയ വാർത്തയും ബൽറാമിന്റെ കാർ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നതായിരുന്നു. എന്നാൽ പിന്നീട് പുറത്ത് വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് ബൽറാമിന്റെ കാർ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അമിത വേഗത്തിൽ പ്രതിഷേധക്കാർക്ക് സമീപത്ത് കൂടി കടന്ന് പോയ വാഹനത്തിന്റെ കണ്ണാടി പോലീസുകാരന്റെ കയ്യിൽത്തട്ടി തകർന്നു എന്നുമാണ്.

സിപിഎം ആക്രമണമെന്ന് തന്നെ

സിപിഎം ആക്രമണമെന്ന് തന്നെ

എന്നാൽ ഇത് പറയുമ്പോഴും സിപിഎം ആക്രമണം എന്ന് തന്നെ ആവർത്തിക്കുകയാണ് ചാനൽ ചർച്ചയിൽ ഉടനീളം ബൽറാം. അവതാരകനായ പ്രമോദ് രാമന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിലും എംഎൽഎ പരാജയപ്പെട്ടു. പല വിഷയങ്ങളിലും നേരത്തെ ബൽറാമിനൊപ്പം നിന്നിട്ടുള്ള സോഷ്യൽ മീഡിയയും ഇത്തവണ എംഎൽഎയുടെ ഈ അസത്യപ്രചാരണത്തിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ചാനൽചർച്ചയിലും യാഥാർത്ഥ്യം സമ്മതിച്ച് മുൻ പ്രസ്താവന തെറ്റായിപ്പോയി എന്ന് സമ്മതിക്കാൻ ബൽറാം തയ്യാറാവുന്നില്ലെന്ന് കാണാം. ബിആർപി ഭാസ്കർ അടക്കമുള്ള പ്രമുഖരും ബൽറാമിനെ പിന്തുണച്ച് സിപിഎം ആക്രമണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് നാണം കെട്ടിരിക്കുകയാണ്. തൃത്താല കൂടല്ലൂരിൽ വെച്ച് താൻ ആക്രമിക്കപ്പെട്ടു എന്ന തരത്തിലുള്ള ബൽറാമിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ആക്രമാസക്തമായ സമരമെന്ന്

ആക്രമാസക്തമായ സമരമെന്ന്

സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇന്ന് കൂടല്ലൂരിൽ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാർ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകർത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവിൽ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡിൽ നിന്നുള്ള പ്രതിഷേധമാണ് പതിവ്.

കൊടി കെട്ടിയ വടി കൊണ്ട് ആക്രമിച്ചു

കൊടി കെട്ടിയ വടി കൊണ്ട് ആക്രമിച്ചു

എന്നാൽ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്ക്കൂൾ വാർഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികൾ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകൾ ഇന്ന് കൂടല്ലൂരിൽ പ്രദർശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ൻ പൂർണ്ണമായി കയ്യേറിയതിനാൽ വാഹനം വലതുവശത്തെ ഷോൾഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിർത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാർ. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നിൽ അതേ സ്പീഡിൽ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതൽ അപകടം ഇല്ലാതെ പോയത്.

സിപിഎം സമരാഭാസങ്ങൾ

സിപിഎം സമരാഭാസങ്ങൾ

കൊടി കെട്ടിയ വടികൾ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താൽ സൈഡ് മിറർ തകർന്നതടക്കം വാഹനത്തിന് കേടുപാടുകൾ പറ്റി. പ്രതിഷേധത്തിന്റെ പേരിൽ എത്ര കാലം ഈ സമരാഭാസങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാർ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓർമ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകൾക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

ആദ്യ ചമ്മട്ടിക്കടിക്കുക നേതാക്കളെ

ആദ്യ ചമ്മട്ടിക്കടിക്കുക നേതാക്കളെ

ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാർക്ക് മുന്നിൽ നിർലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാൻ നിയമനിർമ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതാക്കന്മാർ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ്‌ നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. "പാവങ്ങളുടെ പടത്തലവന്മാ"ർ ഇന്ന് പുനർജനിക്കുകയാണെങ്കിൽ അവർ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും എന്നാണ് ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കൂടല്ലൂരിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വീഡിയോ സഹിതമുള്ള വിവരങ്ങൾ പുറത്ത് വന്നതോടെ ബൽറാമിനും ഫാൻസിനും പ്രതിരോധിച്ച് നിൽക്കാൻ സാധിക്കാതെയായി. ബൽറാമിനെ സോഷ്യൽ മീഡിയ കണക്കിന് ട്രോളുന്നുമുണ്ട്.

വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ്

പ്രമോദ് രാമനെതിരായ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+