Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രായോഗികമായി അസംബന്ധം തന്നെ', വിവാദ സിലബസിൽ പ്രതികരണവുമായി വിടി ബൽറാം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ വിടി ബല്‍റാമും വിഎം സുധീരനും. സവര്‍ക്കര്‍ അടക്കമുളള ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെ സിലബസ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

പിന്തിരിപ്പന്‍ ആശയങ്ങള്‍ പരിശോധിക്കാമെന്നും എന്നാല്‍ അതിനെ മഹത്വവല്‍ക്കരിക്കരുത് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദം സംബന്ധിച്ച് പ്രതികരിച്ചത്. ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ വിവാദ സിലബസിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം കൃതികൾക്കും അവയുടെ രചയിതാക്കൾക്കും ലഭിക്കുന്ന ഒരു ആധികാരികതയും സ്വീകാര്യതയും പ്രശ്നം തന്നെ ആണെന്ന് മുൻ എംഎൽഎ വിടി ബൽറാം ചൂണ്ടിക്കാട്ടുന്നു.

vt

വിടി ബൽറാമിന്റെ പ്രതികരണം: '' വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ രാഷ്ട്രീയ ചിന്തകരായി ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വികല ചിന്തകളുടെ ക്രിട്ടിക്കാണ് സിലബസിൽ വരേണ്ടത്. വിവിധ രാഷ്ട്രീയ ചിന്തകൾക്ക് ഒരേ വെയ്റ്റേജ് നൽകി പാഠപുസ്തകങ്ങളായി ഉൾപ്പെടുത്തുകയും വിദ്യാർത്ഥികൾ വിമർശനാത്മക പഠനത്തിലുടെ അവയിലെ നെല്ലും പതിരും വേർതിരിക്കട്ടെ എന്നാവശ്യപ്പെടുകയും ചെയ്യുന്നത് പ്രായോഗികമായി അസംബന്ധമാണ്.

കേട്ടിടത്തോളം ഗോൾവർക്കറുടെ 'വിചാരധാര'യൊക്കെ പാഠപുസ്തകമായിത്തന്നെ ഉൾപ്പെടുത്തുന്ന രീതിയിലാണ് കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ്. പാഠപുസ്തകങ്ങളായി മാറുമ്പോൾ അത്തരം കൃതികൾക്കും അവയുടെ രചയിതാക്കൾക്കും ലഭിക്കുന്ന ഒരു ആധികാരികതയും സ്വീകാര്യതയുമുണ്ട്. അതൊരു പ്രശ്നം തന്നെയാണ്. ഫാഷിസത്തേക്കുറിച്ച് പഠിപ്പിക്കാൻ ഏതെങ്കിലും സർവ്വകലാശാലകളിൽ മെയ്ൻ കാംഫ് ഒരു പാഠപുസ്തമായി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിവില്ല. ഉണ്ടെങ്കിൽത്തന്നെ അത് അത്രത്തോളം അക്കാദമികമായി ഉയർന്നു നിൽക്കുന്ന, സംവാദമുഖരിതമായ, ഏതെങ്കിലും പ്രബുദ്ധമായ അന്തരീക്ഷത്തിലായിരിക്കും.

അതിലെ ഓരോ വരിയിലും വാക്കിലും തളം കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ ചോരയുടെ മണം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന വിവേകമതികളായ വിദ്യാർത്ഥികൾക്ക് മുന്നിലല്ലെങ്കിൽ മെയ്ൻ കാംഫ് ഒരു മോട്ടിവേഷണൽ ഗ്രന്ഥമായി മാറാനുള്ള സാധ്യതയാണ് കൂടുതൽ. ഇതേ അപകടമാണ് ഗോൾവർക്കർ ഗ്രന്ഥങ്ങളും സവർക്കർ ഗ്രന്ഥങ്ങളും നമ്മുടെ ശരാശരി വിദ്യാർത്ഥിക്ക് മുന്നിൽ ഉയർത്തുന്നത്. അത് തിരിച്ചറിയാൻ സർവ്വകലാശാലക്കും അവിടത്തെ വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കും കഴിയേണ്ടതായിരുന്നു''.

കോൺഗ്രസ് നേതാവ് വിഎം സുധീരനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിൻ്റെയും സവർക്കറുടെയും ബൽരാജ്മധോക്കിൻെറയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് അപലപനീയവുമാണ്. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയും വർഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ് അക്കാദമിക്ക്‌ പ്രവർത്തനങ്ങളുടെ ഭാഗമായി കാണാനാകില്ല; മറിച്ച് സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമം തന്നെയാണ്.

'എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ' എന്ന ചിന്താഗതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളവർ ഭാവിയിൽ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിന്താഗതികളും പഠിപ്പിക്കാൻ തയ്യാറാകുമെന്നതിൽ സംശയമില്ല. മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും തമസ്കരിക്കാനും മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ഗോഡ്സെയെ മഹത്വവൽക്കരിക്കാനും ശ്രമിക്കുന്ന വർഗ്ഗീയ വിഘടന ശക്തികൾക്ക് കരുത്തു പകരാനും മാത്രമേ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇത്തരം നടപടികൾ വഴിയൊരുക്കുകയുള്ളു. ഒറ്റ നോട്ടത്തിൽ തന്നെ തികഞ്ഞ അക്കാദമിക് അനൗചിത്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ ഈ നടപടി ഉടനടി പിൻവലിക്കുകയാണ് വേണ്ടത്. ഇതിനെല്ലാം ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+