ശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ അതോ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ? പിണറായിയോട് ബൽറാം
കോഴിക്കോട്: യുവമോർച്ചാ യോഗത്തിൽ ശബരിമല സമരം ബിജെപി അജണ്ടയാണെന്ന് ശ്രീധരൻ പിളള വെളിപ്പെടുത്തിയത് പുറത്തായതോടെ വിശ്വാസി സംരക്ഷകർ ചമഞ്ഞ ബിജെപി വെട്ടിലായതാണ്. ശ്രീധരൻ പിളളയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല വിഷയത്തിൽ കാസർകോഡ് നിന്ന് പത്തനംതിട്ട വരെയുളള എൻഡിഎയുടെ ജാഥ നയിക്കുകയാണിപ്പോൾ ശ്രീധരൻ പിളള. ശ്രീധരൻ പിളളയെ ജാഥയ്ക്കിടയിൽ നിന്ന് അറസ്റ്റ് ചെയ്യുമോ പിണറായി വിജയന്റെ പോലീസ് എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
ശ്രീധരൻ പിളളയ്ക്കെതിരെ കേസ്
ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യുന്നത് പോലീസ് തുടരുകയാണ്. ശബരിമല വിഷയത്തിൽ വർഗീയത പ്രസംഗിക്കുകയും പിണറായിയെയും പോലീസിനേയും തെറി വിളിക്കുകയുമടക്കം ചെയ്ത നേതാക്കൾക്കെതിരെയും അണികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധം ബിജെപി ആസൂത്രണം ചെയ്തതാണ് എന്ന വെളിപ്പെടുത്തലിന്റെ പേരിലാണ് ശ്രീധരൻ പിളളയ്ക്കെതിരെ കേസെടുത്തത്.
പിണറായിയോട് ചോദ്യം
സന്നിധാനത്ത് സംഘർഷമുണ്ടാക്കിയവരുടെ ആൽബം പുറത്ത് വിട്ട് അറസ്റ്റ് നടപടികൾ തുടരുന്ന പോലീസ് ശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട ആളാണ് സുപ്രീം കോടതി വിധിക്കെതിരെ ജാഥ നയിച്ച് കൊണ്ടിരിക്കുന്നത്. ജാഥയ്ക്കിടെ ശ്രീധരൻ പിളളയെ അറസ്റ്റ് ചെയ്യാനുളള ധൈര്യം പിണറായി വിജയനുണ്ടോ എന്ന ചോദ്യമാണ് തൃത്താല എംഎൽഎ വിടി ബൽറാം ചോദിക്കുന്നത്.
അഞ്ച് ദിവസം അനങ്ങിയില്ല
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാർ വിലാസം യുവജന സംഘടന ഡിവൈഎഫ്ഐയും പരസ്യമായി ആവശ്യപ്പെട്ടിട്ടും അഞ്ച് ദിവസം പിണറായി വിജയൻ സർക്കാർ അനങ്ങിയില്ല.
ഇനി എന്ത് ചെയ്യും സർക്കാർ
അവസാനം മുൻ കെ എസ് യു നേതാവും വീക്ഷണത്തിലെ പത്രപ്രവർത്തകനുമായ ഷൈബിൻ നന്മണ്ടയുടെ പരാതിയിലാണ് മറ്റ് നിവൃത്തിയില്ലാതെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. ഏതായാലും ജാമ്യമില്ലാത്ത ഒരു ക്രിമിനൽ കേസിലെ പ്രതിയാണ് ഇപ്പോൾ വടക്കുനിന്ന് പോലീസ് സംരക്ഷണത്തിൽ ജാഥയും നയിച്ചുകൊണ്ട് വരുന്ന ശ്രീധരൻപിള്ള. അദ്ദേഹത്തിനെതിരെ ഇനി എന്ത് നടപടിയാണ് സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലു
ഒറിജിനൽ രഥയാത്രയും നയിച്ചുവന്ന സാക്ഷാൽ എൽ.കെ. അദ്വാനിയെ ഇടക്കുവെച്ച് അറസ്റ്റ് ചെയ്യാൻ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനേപ്പോലുള്ള മുഖ്യമന്ത്രിമാർ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കേന്ദ്ര ഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്ത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്.
പതിവ് പോലെ ഒളിച്ചോടുമോ
ഇന്നിപ്പോൾ കേരളത്തിന്റെ മതസൗഹാർദ്ദാന്തരീക്ഷത്തെ തകർത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആർഎസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനൽ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളത്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായിക്ക് മാനസിക രോഗമെന്ന് അധിക്ഷേപം.. വിവാദമായപ്പോൾ മാപ്പുമായി തടിയൂരി പിസി ജോർജ്