മാപ്പ് പറയാതെ വിടി ബൽറാം! മുഖ്യമന്ത്രിക്ക് മറുപടി, നിർഗുണ സഖാക്കൾ അതെല്ലാം ഓർക്കുന്നത് നന്ന്....
മന്ത്രി എംഎം മണി മൻമോഹൻ സിംഗിനെ അവഹേളിച്ച സംഭവം ഉയർത്തിക്കാട്ടിയാണ് വിടി ബൽറാം പുതിയ ഫേസ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്.
തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വിടി ബൽറാം എംഎൽഎ സംഭവത്തിൽ മാപ്പ് പറഞ്ഞില്ല. പകരം തന്നെ വിവരദോഷിയെന്ന് വിളിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തി.
മന്ത്രി എംഎം മണി മൻമോഹൻ സിംഗിനെ അവഹേളിച്ച സംഭവം ഉയർത്തിക്കാട്ടിയാണ് വിടി ബൽറാം ഫേസ്ബുക്കിൽ പുതിയ കുറിപ്പെഴുതിയിരിക്കുന്നത്. മൻമോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റെയും ജീർണ്ണത തെളിയിക്കുന്നുവെന്ന് വിടി ബൽറാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വിടി ബൽറാമിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി
ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്.

വിപ്ലവ പോരാളിയാണ്
ഡോ. മന്മോഹൻ സിംഗ് ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്.

ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്
ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്.

കേരള സംസ്ഥാനത്തിന്റേയും ദുരന്തം
വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു.

സഖാക്കൾ ഓർക്കുന്നത് നന്ന്
അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ് സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.












Click it and Unblock the Notifications