സ്വന്തം സംഘടനയിലെ വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആഘോഷ തിരുവാതിര; വിമർശിച്ച് വിടി ബൽറാം
തിരുവനന്തപുരം; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എം എൽ എ വിടി ബൽറാം.സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ആഘോഷ പരിപാടികൾ നടത്തുകയാണ് സിപിഎം ചെയ്തതെന്ന് വിടി കുറ്റപ്പെടുത്തി. നേരത്തേ കാസർഗോഡ് സിപിഎം പ്രവർത്തകർ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയപ്പോൾ അന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര മാറ്റിവെച്ച് കൊണ്ടായിരുന്നു കോൺഗ്രസ് നേതാക്കളെല്ലാം കാസർഗോഡേക്ക് തിരിച്ചതെന്നും വിടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വിടിയുടെ കുറിപ്പ് വായിക്കാം-2019 ഫെബ്രുവരി 17ന്റെ രാത്രിയിൽ കാസർക്കോട് പെരിയയിൽ ഞങ്ങളുടെ രണ്ട് യുവ സഹപ്രവർത്തകർ ഇരുട്ടിന്റെ മറവിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആസൂത്രിത കൊലപാതകത്തിനിരകളായത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര എറണാകുളം ജില്ലയിൽ പര്യടനം നിശ്ചയിക്കപ്പെട്ട ദിവസമായിരുന്നു.
കേരളത്തിന്റെ ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേയറ്റം വരെ കൃത്യമായ ഷെഡ്യൂളിൽ മുന്നോട്ടുപോകുന്ന ഒരു യാത്രാ പരിപാടി ഒരു ദിവസം മാറ്റിവച്ചാൽപ്പോലും അത് സംഘാടകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്നിട്ടുപോലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ ആ ജനമഹായാത്രയും സ്വീകരണ പരിപാടികളും റദ്ദാക്കിയാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം കാസർക്കോട്ടേക്ക് തിരിച്ചത്. പിണറായി സർക്കാരിന്റെ 1000 ദിവസത്തോടനുബന്ധിച്ച് പിറ്റേന്ന് യുഡിഎഫ് തീരുമാനിച്ചുവച്ചിരുന്ന പ്രതിഷേധ പരിപാടിയും മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് മുന്നണി നേതൃത്വം തയ്യാറായത്.
എന്നാൽ സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ആഘോഷ പരിപാടികൾ നടത്തുകയാണ് ഇന്ന് സിപിഎം.മുല്ലപ്പള്ളി രാമചന്ദ്രൻ മുമ്പൊരു രക്തസാക്ഷിയുടെ വീട്ടിലെത്തിയപ്പോൾ വിതുമ്പിയതിനെ അന്ന് പരിഹസിച്ച പലരും ഇന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്താനായിട്ടെങ്കിലും അത് ഓർത്തെടുത്ത് കോൾമയിർ കൊള്ളുന്നത് കാണുമ്പോൾ ആശ്വാസമുണ്ട്. എന്നാൽ അവരൊന്നും സിപിഎമ്മിന്റെ ഈ ആഘോഷ നൃത്തത്തിലെ അശ്ലീലത കാണില്ല. മാസ്ക്കിട്ടാണ് പോളിറ്റ് ബ്യൂറോ അംഗവും കൂട്ടരും തിരുവാതിരക്കളി ആസ്വദിക്കുന്നതെന്നതിനാൽ അവരുടെ മുഖഭാവങ്ങൾ വച്ചുകൊണ്ടുള്ള താത്വിക വിശകലനങ്ങളും സാധ്യമാവുന്നുണ്ടാവില്ല, പോസ്റ്റിൽ വിടി പറഞ്ഞു.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരെ ഉയർത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്-കാപട്യമേ നിന്റെ പേരോ CPIM...?
ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ് കഴിഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോയത്.
കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പുരോഗമന സമൂഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നതും അല്ല ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ. നിരവധിയായ എന്റെ പാർട്ടിയിലെ സഹപ്രവർത്തകന്മാർ മറ്റ് രാഷ്ട്രീയ എതിരാളികളാൽ അരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അനുഭവിച്ച ഹൃദയ വേദന തന്നെയാണ്, ഇടുക്കി എൻജിനീയറിങ് കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥി കൊലചെയ്യപ്പെട്ടപ്പോൾ തോന്നിയത്. ശക്തമായി അതിൽ അപലപിക്കുകയും ചെയ്യുന്നു.
എന്നാൽ ഒരു രക്തസാക്ഷിയെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സിപിഐഎം നേതാക്കൾ എന്ന് പറയാതിരിക്കാൻ വയ്യ. ആദ്യ പ്രതികരണത്തിനായി ചിരിച്ചു കൊണ്ടു മാധ്യമങ്ങളെ കാണാൻ വന്ന, എം എം മണിയും, ചാനൽ പ്രതികരണത്തിനിടയിൽ പൊട്ടിച്ചിരിച്ച സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയും, വിലാപ യാത്ര നടന്ന ദിവസം തിരുവനന്തപുരത്ത് മെഗാ തിരുവാതിര അവതരിപ്പിച്ച ജനാധിപത്യ മഹിളാ അസോസിയേഷനും അവരുടെ കാപട്യം വെളിവാക്കിയിരിക്കുകയാണ്.
ധീരജിന്റെ ദാരുണമായ കൊലപാതകത്തെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ ആകമാനം ആക്രമിക്കുക, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ കെ സുധാകരനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുക എന്നീ ഉദ്ദേശത്തോടുകൂടി മാത്രം അവർ മുന്നോട്ടു പോകുമ്പോൾ ഇവരുടെ കപട രക്തസാക്ഷി സ്നേഹം കേരളത്തിന് തിരിച്ചറിവുകൾ നൽകുകയാണ്. ഇവർ പണ്ടേ അങ്ങനെയാണ് രക്തസാക്ഷികളോട് ലവലേശം ആത്മാർത്ഥതയും പ്രതിബദ്ധതയും ഇല്ലാത്തവരാണ്.
പട്ടാമ്പി സംസ്കൃത കോളജിലെ എസ്എഫ്ഐയുടെ രക്തസാക്ഷിയായ സെയ്താലിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ശങ്കരനാരായണൻ എന്ന സംഘപരിവാറുകാരനെ ബാബു എം പാലിശ്ശേരി എന്ന പേരു നൽകി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിപ്പിച്ച് നിയമസഭയിൽ എത്തിച്ച പാരമ്പര്യം പേറുന്ന സിപിഐഎമ്മിന് രക്തസാക്ഷികൾ എന്നും ഒരു ഉപകരണം മാത്രമാണ്. തങ്ങളുടെ പാർട്ടി വളർത്താൻ, മറ്റു പാർട്ടികളെ ആക്രമിക്കാൻ കേവലം ഒരു ഉപകരണം മാത്രം.അവരുടെ കാപട്യം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.












Click it and Unblock the Notifications