ശമ്പളം ഇടതുപക്ഷത്തിന് കൊടുക്കേണ്ട കാര്യമില്ല;ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെന്നിത്തലക്കെതിരെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തിന്‍റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസിന് പണം സ്വരൂപിക്കാൻ ഫോറമുണ്ടെന്നും സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സർക്കാരിന് പണം കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, പാർട്ടിക്ക് അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വയനാടിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടല്ലോ. അങ്ങനെ പണം ഇടതുപക്ഷത്തിന്റെ കൈയ്യിൽ കൊടുക്കേണ്ട കാര്യമൊന്നും ഇല്ല. രമേശ് ചെന്നിത്തല അത് ചെയ്തിട്ടുണ്ടെങ്കിൽ അത് അത്ര..', മുഴുമിപ്പിക്കാതെ സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. 'കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണം.
എംഎൽഎയെന്ന നിലയിലുള്ള എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും', എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ മന്ത്രി പി രാജീവ് അടക്കമുള്ളവർ കമന്റ് ചെയ്തിരുന്നു. ഒറ്റക്കെട്ടായി നമ്മൾ പുനഃനിർമ്മിക്കും എന്നായിരുന്നു മന്ത്രിയുടെ കമന്റ്. ഒരു മികച്ച മാതൃകയാണ് താങ്കൽ തീർക്കുന്നത്, നന്മയ്ക്ക് രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനം, മനുഷ്യത്വത്തിന്റെ രാഷ്ട്രീയം ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാടിനായി സഹായം ഒഴുകുകയാണ്. വെള്ളിയാഴ്ച ലഭിച്ച സംഭാവനകൾ ഇങ്ങനെ
തിരുവനന്തപുരം കോർപ്പറേഷൻ - രണ്ട് കോടി രുപ, ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ - രണ്ട് കോടി രൂപ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ - ഒരു കോടി രൂപ,സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ - ഒരു കോടി രൂപ,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി,മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ - ഒരു കോടി രൂപ,ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50,34,000 രൂപ, സിപിഐ എം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ,ചലച്ചിത്രതാരം മോഹൻലാൽ - 25 ലക്ഷം രൂപ, അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ - 35 ലക്ഷം രൂപ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - 25 ലക്ഷം രൂപ,മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ,കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് - അഞ്ച് ലക്ഷം രൂപ,സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ,കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം രൂപ ,കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ,വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു - രണ്ട് ലക്ഷം രൂപ,ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ, മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ,
പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ - ഒരു ലക്ഷം രൂപ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ, കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം രുപ,
ആർച്ച സി അനിൽ, മടവൂർ - ഒരു ലക്ഷം രൂപ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1,41,000 രൂപ,ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 - 1,32,000 രൂപ, വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ
അറിയിച്ചു.












Click it and Unblock the Notifications