6 മാസം കഴിഞ്ഞാല്‍ ആരുമുണ്ടാവില്ല, വയനാട്ടുകാർക്കൊപ്പമുണ്ടാവണമെന്ന് താമരശ്ശേരി ബിഷപ്പ്
മുണ്ടക്കൈ: വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് താമരശ്ശേരി ബിഷ്പ്പ് മാര്‍ റെമിജിനിയോസ് ഇഞ്ചനാനിയില്‍. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമാണിത്. ഈ സമയം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സഹായിക്കുകയാണ് വേണ്ടത്. ഞാന്‍ ക്യാമ്പുകളില്‍ പോയിരുന്നു. അവരുടെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്.
മുമ്പുള്ള ദുരന്തങ്ങളില്‍ ഉള്‍പ്പെട്ടവരെ ഞങ്ങള്‍ക്കറിയാം. അവരുടെ അവസ്ഥയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസം കഴിയുമ്പോള്‍ എല്ലാം മറക്കുമെന്നാണ് ക്യാമ്പുകളിലുള്ളവര്‍ പറഞ്ഞത്. അതിന് ശേഷം ആരുമുണ്ടാവില്ലെന്നും അവര്‍ പറയുന്നു. അങ്ങനെ ഒരു നിരാശയിലാണ് അവര്‍ ഇപ്പോഴുള്ളതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

സര്‍ക്കാരിന് ചെയ്യുന്നതിന് പരിധിയുണ്ട്. എന്‍ജികളും സ്വമനസ്സുകളും ഒരുമിച്ച് നിന്നാല്‍ എല്ലാ സഹായവും സാധ്യമാക്കാനാവും. ഉരുള്‍പ്പൊട്ടല്‍ എല്ലാ കാലത്തുമുണ്ടാവും. പക്ഷേ മുന്നറിയിപ്പ് നല്‍കുന്നതിലാണ് കാര്യം. ഹോങ്കോങില്‍ അത്തരത്തിലുള്ള മികച്ച സംവിധാനമുണ്ട്. മുന്നറിയിപ്പ് കൃത്യമായി നല്‍കാന്‍ അവര്‍ക്ക് സാധിക്കും. അത് പഠിച്ച് ഇവിടെ നടപ്പാക്കിയാല്‍ ഗുണം ചെയ്യും.
അങ്ങനെ ഒരു സംവിധാനം കൊണ്ടുവന്നാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തം ഇത് തന്നെയാണിത്. കേരളം തന്നെ കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമാണിത്. വിലങ്ങാട് ഇതുപോലെ തന്നെ ദുരന്തമുണ്ടായിട്ടുണ്ട്. അവിടെ മുപ്പത് വീടുകളോളം ഒലിച്ചിപോയിട്ടുണ്ട്. അവര്‍ക്കും ഇതുപോലെ തന്നെ സഹായം ലഭിക്കേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
അതേസമയം നിലമ്പൂരിലെ പോത്തുകല്ലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സംഘം മറുകരയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ പോയ ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായതോടെയാണ് ചാലിയാറിന് മറുകരയില്‍ രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. നിലമ്പൂരില്‍ നിന്നുള്ള ഇആര്‍എഫ് അംഗങ്ങളാണ് കുടുങ്ങിയിരിക്കുന്നത്.
ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച മൃതദേഹങ്ങളും, മൃതദേഹാവശിഷ്ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആംബുലന്‍സുകളിലായി മൃതദേഹങ്ങളും മറ്റും വയനാട്ടിലേക്ക് കൊണ്ടുവന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് ഇതുവരെ 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications