വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ; പോലീസിന്റെ വാദം പൊളിയുന്നു
വയനാട്: വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവെയ്പ്പിൽ പോലീസിന്റെ വാദം പൊളിയുന്നു. മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്ന പോലീസിന്റെ വാദം തള്ളി റിസോർട്ട് ജീവനക്കാരൻ രംഗത്തെത്തി. മാവോയിസ്റ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ വ്യക്തമാക്കി.
മാവോയിസ്റ്റുകൾ പണവും ഭക്ഷണവും ആവശ്യപ്പെട്ട് റിസോർട്ടിലെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പോലീസ് വാദം. എന്നാൽ മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്ന് റിസോർട്ട് ജീവനക്കാർ വെളിപ്പെടുത്തിയതായി എഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മാവോയിസ്ററുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ച് വെടി വയ്ക്കുകയായിരുന്നുവെന്നുമാണ് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്.
ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ നാലര വരെ നീണ്ടു നിന്നു. ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി ജലീലിന്റെ സഹോദരൻ സി പി റഷീദ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications