വയനാട് സ്ഥാനാര്‍ഥി തൂങ്ങിമരിച്ച സംഭവം:ആത്മഹത്യാ കുറിപ്പ് വിശദാംശങ്ങള്‍ പുറത്ത്
മാനന്തവാടി: വയനാട് ഡി സിസി ജനറല്‍ സെക്ട്രറി തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. ജോണിന്റെ മകന്‍ വര്‍ഗീസ് പി ജോണിനെ മാനന്തവാടി സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
1978 മുതല്‍ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റായിരുന്ന താന്‍ ഏറെ ത്യാഗങ്ങള്‍ അനുഭവിച്ചാണ് ഇതിനെ വളര്‍ത്തിയെടുത്തത്. ഇന്നലെകളില്‍ പല പാര്‍ട്ടികളില്‍ നിന്നും ചേക്കേറി വന്നവരാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്.ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ്, സില്‍വി തോമസിന്റെ അഭിപ്രായപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.
ഡി.സി.സി. പ്രസിഡന്റിന്റെ സമ്മതപ്രകാരമാണ് പുത്തന്‍പുര ഡിവിഷനില്‍ നോമിനേഷന്‍ കൊടുത്തത്. റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് സില്‍വി തോമസും കെ.എല്‍. പൗലോസുമാണ്. ഇത് ഗ്ലാഡിസ് ചെറിയാന്‍ അവരുടെ ഭര്‍ത്താവ് അഡ്വ. ജോസ് കുമ്പക്കലിനോട് പറഞ്ഞതായി ജോസ് എന്നോടു പറഞ്ഞിട്ടുണ്ട്. പോളിങ് കഴിഞ്ഞ രാത്രിയില്‍. പി.വി. ജോണിനെ എന്തു വിലകൊടുത്തും തോല്പിക്കണമെന്നും അവന്റെ രാഷ്ട്രീയഭാവി ഇതോടെ തകര്‍ക്കുമെന്നും സില്‍വി തോമസ് പറഞ്ഞതായി ജോസ് എന്നോട് പറഞ്ഞിട്ടുണ്ട്.

റിബല്‍ സ്ഥാനാര്‍ഥിയോട് സില്‍വി തോമസ് അറിയാതെ പിന്‍വലിക്കരുതെന്നും ഡി.സി.സി.യുടെ ഭാഗത്തുനിന്ന് ഒരു നടപടിയും എടുക്കാന്‍ പാടില്ലെന്നും ഡി.സി.സി. പ്രസിഡന്റിനോട് സില്‍വി തോമസ് പറഞ്ഞിട്ടുണ്ടെന്നും സസ്‌പെന്‍ഡു ചെയ്താല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചെടുക്കുമെന്നും റിബല്‍ സ്ഥാനാര്‍ഥിയോടു പറഞ്ഞതായി അഡ്വ. ജോസ് കുമ്പക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ലേഖാരാജീവന്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പലപ്രാവശ്യം ഡി.സി.സി. പ്രസിഡന്റിനോടു പറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ അവരെ പ്രവര്‍ത്തിക്കാനനുവദിക്കുകയാണ് ചെയ്തത്. കൂടാതെ എന്റെ പരാജയത്തിനുത്തരവാദികളായ വി.കെ. ജോസ്, ലേഖാരാജീവന്‍, സില്‍വി തോമസ് എന്നീ രാഷ്ട്രീയവഞ്ചകരോടു പ്രതികാരം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാനീ പ്രവൃത്തി ചെയ്യുന്നത്. മറ്റൊരു രാഷ്ട്രീയപ്രവര്‍ത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.
കെ.എല്‍. പൗലോസും സില്‍വി തോമസും കൂടെ വയനാട് ജില്ലയിലെ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാതിരിക്കാന്‍ എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, എം.എസ്. വിശ്വനാഥന്‍, കെ.കെ. അബ്രഹാം എന്നിവര്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഞാന്‍ ഈ ലോകത്തോട് വിട പറയുന്നു. ഇത്രയുമാണ് ആത്മാഹത്യാ വിശദാം
ശങ്ങള്‍.
പിതാവിന്റെ മരണത്തിനിടയായവരുടെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മകന്‍ വര്‍ഗ്ഗീസ് പി ജോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ ഗാന്ധി പാര്‍ക്കില്‍ അനിശ്ചിത കാല സത്യാഗ്രഹം ഇരിക്കുമെന്നും വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ജോസ് കൂമ്പുക്കലും ഭാര്യയും പോലിസില്‍ മൊഴി നല്‍കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായാണ് കത്തിലെ കാര്യങ്ങള്‍ പുറത്തു വിടാതിരുന്നത്. കത്ത് പോലീസും സബ് ഡിവിഷണല്‍ മജ്‌സ്‌ട്രേട്ടും തയ്യാറായിരുന്നില്ല. വിവിധ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് കത്തിലെ വിവരങ്ങള്‍ പുറത്തു വിട്ടത്.












Click it and Unblock the Notifications