ഇലന്തുരിലും മലയാലപ്പുഴയിലും കണ്ടത് വിശ്വാസമല്ല, രണ്ടും ക്രൂര കുറ്റകൃത്യങ്ങള്‍: എംവി ജയരാജന്‍
കണ്ണൂർ: ഇലന്തൂരിലെ നരബലിയും മലയാലപ്പുഴയിലെ അടിയും ഭക്തിയോ വിശ്വാസമോ അല്ല, രണ്ടും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ കുറ്റകൃത്യങ്ങളാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഭക്തിയാവാം. ദുർമന്ത്രമാവരുത്. വിശ്വാസമാവാം, അന്ധവിശ്വാസം പാടില്ല. ആചാരമാവാം, അനാചാരം വേണ്ട. ശാസ്ത്രം ഇത്രയേറെ വളർന്ന ഒരു കാലത്ത് പോലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകിവരുന്നു എന്നത് ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി നിലനിൽക്കുന്നു. ശാസ്ത്രബോധവും യുക്തിചിന്തയും മാത്രമേ ഇതിനെ തടയാൻ നമുക്ക് കൂട്ടായി ഉയർത്തിപ്പിടിക്കാനുള്ളു. അതാവട്ടെ അരാഷ്ട്രീയമല്ല, സുവ്യക്തമായ രാഷ്ട്രീയ പ്രശ്‌നമാണ് താനും. എന്നാൽ സങ്കുചിത കക്ഷിരാഷ്ട്രീയവുമല്ല. ഇത്തരം കാര്യങ്ങൾ ആരു ചെയ്യുന്നു എന്ന് നോക്കിയല്ല നിലപാട് സ്വീകരിക്കേണ്ടത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതുവഴി ഉണ്ടാകുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളും നാടാകെ എതിർക്കേണ്ട ഒന്നാണെന്നും എംവി ജയരാജന്‍ അഭിപ്രായപ്പെടുന്നു.
'ദിലീപ് നടീ-നടന്മാരുടെ ഫോണുകള്‍ ചോർത്തി': പറയുമ്പോള്‍ ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് ശാന്തിവിള ദിനേശ്
സിപിഐ(എം)ഉം ഇടതുപക്ഷവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അണിനിരക്കുന്നത് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ്. പത്തനംതിട്ട ജില്ലയിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ആഭിചാര കൊലക്കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി കുറ്റകൃത്യങ്ങൾ സംഘടിപ്പിച്ചത്. രണ്ട് കൊല നടത്തിയെന്ന് മാത്രമല്ല, അവയവങ്ങൾ ഓരോന്നായി കഷണങ്ങളായി വെട്ടിമുറിക്കുന്ന ക്രൂരതയാണ് നാം കണ്ടത്.
ഇക്കൂട്ടർ നടത്തിയ ക്രൂരതകൾ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വിവരിച്ചിട്ടുണ്ട്. അവയില്‍ പലതും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുവാൻ പോലും കഴിയാത്തതാണ്.ഇത് ഒരു സാധാരണ ക്രിമിനൽ കുറ്റകൃത്യമല്ല. സാമ്പത്തിക ഉന്നതിക്കും ദേവി പ്രീതിക്കും വേണ്ടിയാണ് ഇത്തരം ക്രൂരതകൾ സിദ്ധനെന്ന് സ്വയം പരിചയപ്പെടുത്തിയ ക്രിമിനലിന്റെ നേതൃത്വത്തിൽ നടന്നതത്രേ. ജൂണിൽ ലഭിച്ച ഒരു മിസ്സിങ്ങ് കേസിന്റെ അന്വേഷണത്തിലൂടെ പോലീസാണ് ഈ കൊലക്കേസുകളുടെ ചുരുളുകളഴിച്ചത്. കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് നൽകാം.
മലയാലപ്പുഴയിലാണെങ്കിൽ ദുർമന്ത്രവാദത്തിലൂടെ നാടിനും ജനങ്ങൾക്കും ശല്യമായി മാറിയ വസന്തമഠത്തിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ നടത്തിയ സമരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടുപേരുടെ തിരോധാനം ഉണ്ടായ പ്രദേശമാണിത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. പോലീസ് ദുർമന്ത്രവാദത്തിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇലന്തൂർ കേസിലെ പോലെ സമഗ്രമായ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പോലീസിന് കഴിയുക തന്നെ ചെയ്യും.
സമൂഹത്തെ ബാധിച്ചിരിക്കുന്ന അർബുദമാണ് അനാചാരങ്ങളെന്ന് ശ്രീനാരായണഗുരു പറഞ്ഞത് നൂറുവർഷം മുമ്പാണ്. അതിന് മതിയായ ചികിത്സനൽകണം. അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ സമൂഹത്തിനാകെ വലിയ നാശം സംഭവിക്കുമെന്നുകൂടി ഗുരു മലയാളികളെ ഉദ്‌ബോധിപ്പിച്ചു. സർപ്പാരാധനയോട് ചേർന്ന് നടത്തിയിരുന്നതും മനുഷ്യജീവൻ പോലും ബലിനൽകുന്നതുമായ ആചാരങ്ങൾ നിർത്തലാക്കാൻ കാവുകളിൽ ഗുരു പോകുമായിരുന്നു. ദുരാചാരങ്ങളെയും ദുർമന്ത്രവാദങ്ങളെയും ഇല്ലാതാക്കാൻ ആ ദർശനങ്ങൾ ഇന്നും പ്രസക്തമാണ്.