പിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽ
കണ്ണൂര്‍: സോഷ്യല്‍ മീഡിയ വ്യാപകമായതില്‍പ്പിന്നെ ആരെയും എന്തും പറയാം എന്ന അവസ്ഥയാണ്. സിനിമാതാരങ്ങളുടെ പേരിലും രാഷ്ട്രീയ നിലപാടുകളുടെ പേരിലുമെല്ലാം തെറിവിളികളും അശ്ലീലവും വ്യക്തിയധിക്ഷേപവും സോഷ്യല്‍ മീഡിയയില്‍ പതിവാണ്. നേരത്തെ ഇത്തരം പെരുമാറ്റങ്ങളെ അവഗണിക്കുകയായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ പലരും പരാതിയുമായി മുന്നോട്ട് വന്ന് തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തെറിയഭിഷേകം നടത്തിയ യുവാവിന് മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്.
കണ്ണൂര്‍ മാവിലായിലെ യുവാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പായ കൊലക്കട്ടാസിലാണ് മുഖ്യമന്ത്രിക്ക് നേരെ വ്യക്തിയധിക്ഷേപമുണ്ടായത്. സംഭവത്തില്‍ മാവിലായി സ്വദേശിയായ പൊയ്യയില്‍ വൈഷ്ണവ് എന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് പോലീസാണ് വൈഷ്ണവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്.
മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് വൈഷ്ണവിനെതിരെ എടക്കാട് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അവഹേളിച്ചും തെറിവിളിച്ചും തെറ്റായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. വൈഷ്ണവ് ഗ്രൂപ്പില്‍ നടത്തിയ അസഭ്യവര്‍ഷത്തിന്റെ ഓഡിയോയും മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടും സഹിതമായിരുന്നു പരാതി. ഞായറാഴ്ച വൈകിട്ട് കാടാച്ചിറയില്‍ നിന്നാണ് വൈഷ്ണവിനെ എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി പന്ത്രണ്ടിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെന്ന് എടക്കാട് എസ്‌ഐ പറഞ്ഞു. വൈഷ്ണവിനെ അറസ്റ്റ് ചെയ്ത് എടക്കാട് സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
സിപിഎമ്മിനെതിരെ വയൽക്കിളികളുടെ സമരകാഹളം.. ഒപ്പം സുധീരനും സുരേഷ് ഗോപിയും പിസി ജോർജും!
സ്വർണവളയുടെ പേരിൽ കോഴിക്കോട്ടുകാർ ഓടിച്ചിട്ടടിച്ച സുഡാനി! ഹൃദയസ്പർശിയായ കുറിപ്പ്